

ഡോ.അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി
അടുത്ത മാസങ്ങളിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, മനുഷ്യ ശരീരത്തിൽ ബഹിരാകാശത്തെ അന്തരീക്ഷം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ എന്നിവയിൽ അനിലും സംഘവും പങ്കെടുക്കും.
ന്യൂയോർക്ക്: ഓരോ മലയാളിക്കും അഭിമാന നിമിഷമൊരുക്കി ഡോ.അനിൽ മേനോൻ. ബഹിരാകാശ ചരിത്രത്തിലിതാദ്യമായി ഒരു മലയാളിയും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് നാസ ബഹിരാകാശ യാത്രികനായ ഡോ. അനിൽ മേനോൻ സ്വന്തമാക്കിയത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണ് അനിലും സംഘവും ബഹിരാകാശ നിലയത്തിലേയ്ക്ക് പ്രവേശിച്ചത്.ഇന്ത്യൻ സമയം ജൂലൈ 14 രാത്രി 8.17ന് കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിച്ചത്.
റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ സംഘത്തിലുണ്ട്. വിക്ഷേപണത്തിനു പിന്നാലെ പേടകം നിശ്ചയിച്ച സമയത്ത് ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30 ന് സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ സെനിത്ത് പോർട്ടുമായി വിജയകരമായി ഡോക്ക് ചെയ്തു. പുലർച്ചെ രണ്ടോടെ യാത്രികർ ബഹിരാകാശ നിലയത്തിലേയ്ക്ക് പ്രവേശിച്ചു.
ഡോക്കിങ് നടപടികൾ വിജയകരമായി പൂർത്തിയായതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നിലവിലെ സംഘാംഗങ്ങൾ പുതിയ സംഘത്തെ സ്വീകരിച്ചു. അടുത്ത മാസങ്ങളിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, മനുഷ്യ ശരീരത്തിൽ ബഹിരാകാശത്തെ അന്തരീക്ഷം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ എന്നിവയിൽ അനിലും സംഘവും പങ്കെടുക്കും.