ആകാശ തീരങ്ങൾ താണ്ടാൻ അനിൽ മേനോന് ഇനി മണിക്കൂറുകൾ മാത്രം

സ്പേസ് എക്സിന്‍റെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്റ്ററും ആയിരുന്നു ഒറ്റപ്പാലംകാരൻ അനിൽ മേനോൻ
 Anil Menon has only hours left to cross the sky.

ആകാശ തീരങ്ങൾ താണ്ടാൻ അനിൽ മേനോന് ഇനി മണിക്കൂറുകൾ മാത്രം

Updated on

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആഹ്ലാദ നിമിഷമൊരുക്കി ഒറ്റപ്പാലംകാരൻ അനിൽ മേനോൻ.അനിൽ മേനോനും സംഘവും ഇന്ത്യൻ സമയം ഇന്നു രാത്രി 8.17ന് തങ്ങളുടെ ബഹിരാകാശ കുതിപ്പിനു തുടക്കമിടും. നാസയുടെ ആസ്ട്രനോട്ടായ അനിൽ മേനോൻ എക്സ്പെഡിഷൻ 75ന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് സഞ്ചരിക്കുന്നത്. റഷ്യയുടെ സോയൂസ്-2.1 എ റോക്കറ്റിൽ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം.

49 വയസുള്ള അനിൽ മേനോൻ റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നും യാത്ര തിരിക്കും. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്‍റെ പുത്രനാണ് ഡോ. അനിൽ. അമ്മ യുക്രെയ്നിൽ നിന്ന് അമെരിക്കയിലേയ്ക്ക് കുടിയേറിയ എലിസബത്ത്.

അനിൽ മേനോൻ യുഎസ് എയർഫോഴ്സിലെ സേവനത്തിനിടയിൽ ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം എന്ന ദൗത്യത്തിന്‍റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പം ചേർന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവർക്ക് വൈദ്യ സഹായം നൽകുന്ന ടീമിന്‍റെ ഭാഗമായിട്ടും അനിൽ മേനോൻ സേവനം ചെയ്തിട്ടുണ്ട്.

റോട്ടറി അംബാസഡറിയൽ സ്കോളർ എന്ന നിലയിൽ ഒരു വർഷം ഇന്ത്യയിൽ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 2024ൽ ഫ്ലൈറ്റ് സർജനായി നാസയിൽ ചേർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകി. 2018ൽ അദ്ദേഹം സ്പേസ് എക്സിൽ ചേർന്നു. സ്പേസ് എക്സിന്‍റെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്റ്ററും ആയിരുന്നു മേനോൻ. 2021ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നാസയുടെ രണ്ടു വർഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയിൽ ദീർഘകാല ബഹിരാകാശ യാത്രകൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ കുറിച്ച് പഠിക്കാൻ മേനോൻ വിവിധ പരീക്ഷണങ്ങൾ നടത്തുന്നു.

മൈക്രോ ഗ്രാവിറ്റിയിൽ രക്തയോട്ടം, നാഡീ വ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം.

logo
Metro Vaartha
www.metrovaartha.com