'ഇത് പ്രൊഫഷണലിസമല്ല, സദാചാര പൊലീസിങ്'
representative image
'ഇത് പ്രൊഫഷണലിസമല്ല, സദാചാര പൊലീസിങ്'; ഇന്ത്യന്‍ കമ്പനിയുടെ ഓഫർ ലെറ്ററിന് നെറിസൺസിന്‍റെ പ്രതികരണം
ഒരു ഇന്ത്യന്‍ കമ്പനിയുടെ വസ്ത്രധാരണ - വ്യക്തിശുചിത്വ നിയമങ്ങള്‍ സോഷ്യൽ മീഡിയയിൽ വന്‍ ചർച്ചകൾക്കു തിരികൊളുത്തിയിരിക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും പാലിക്കേണ്ട കമ്പനി നിയമങ്ങളുടെ സ്‌ക്രീന്‍ഷോട്ട് റെഡിറ്റിൽ പോസ്റ്റു ചെയ്തതിനു പിന്നാലെയാണ് സംഭവം വൈറലായത്. സ്ത്രീകൾക്ക് വേണ്ടിയുള്ള നയങ്ങളായിരുന്നു ഇക്കൂട്ടത്തിൽ കൂടുതൽ ആളുകളും ചോദ്യം ചെയ്തത്. സ്ത്രീകള്‍ 'കൃത്യമായി പിന്‍ ചെയ്ത ഷാളോടുകൂടിയ ചുരിദാര്‍' ധരിക്കാണമെന്നും മുടി 'റിബണ്‍ ഉപയോഗിച്ച് കെട്ടിവയ്ക്കണം' എന്നും കമ്പനി നിയമങ്ങളുടെ പട്ടികയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ പേര് വെളിപ്പെടുത്താതെ, റെഡിറ്റ് ഉപയോക്താവ് എഴുതി, "എന്‍റെ കൂട്ടുകാരന് ഒരു ഓഫര്‍ ലെറ്റര്‍ കിട്ടി. ഞങ്ങള്‍ അത് വായിച്ചു നോക്കിയപ്പോള്‍ അമ്പരന്നുപോയി. ഷര്‍ട്ട് ഇന്‍സെർട്ട് ചെയ്യുന്നതും ഷാള്‍ പിന്‍ ചെയ്യുന്നതും ആളുകള്‍ ചെയ്യുന്ന ജോലിയുമായി എന്തു ബന്ധം!".
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവയെ സ്കൂൾ യൂണിഫോം നിബന്ധനകളുമായി താരതമ്യം ചെയ്തു. ഇത് പ്രൊഫഷണലിസമല്ല, സ്ത്രീവിരുദ്ധതയാണെന്നും ഈ ചട്ടങ്ങള്‍ സദാചാര പോലീസിങ്ങിനു സമാനമാണെന്നും ആളുകൾ പ്രതികരിച്ചു.
ഉപയോക്താവ് പങ്കുവച്ച സ്‌ക്രീൻഷോട്ടിൽ, വൃത്തിയും വെടിപ്പുമുള്ള വസത്രത്തില്‍ ജോലിക്കെത്താനും ഉചിതമായ വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്. "മതത്തെ അടിസ്ഥാനമാക്കിയുള്ള രീതികൾ ബഹുമാനിക്കുന്നു. എന്നാല്‍, അത് തൊഴില്‍ സ്ഥലത്തെ മാന്യതയ്ക്ക് അനുസരിച്ചായിരിക്കണം"- കമ്പനി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. "പുരുഷന്മാര്‍ക്ക് ഫോർമൽ വസ്ത്രധാരണമാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഷർട്ടുകൾ നിര്‍ബന്ധമായും ഇന്‍ ചെയ്യണം, ടീ-ഷര്‍ട്ടുകള്‍ക്ക് നിരോധനമുണ്ട്, ജീന്‍സ് അനുവദനീയമാണ്, എന്നാല്‍ ഇന്‍ ചെയ്ത ഷര്‍ട്ടിനൊപ്പം മാത്രമാണ് ധരിക്കേണ്ടത്, താടി നല്ല രീതിയില്‍ വെട്ടി ഒതുക്കണം" - പുരുഷന്മാർക്കുള്ള നിയമങ്ങളായി കമ്പനി കുറിപ്പില്‍ വിവരിക്കുന്നു.
ഈ കമ്പനിയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഭേദം തൊഴില്‍രഹിതനായിരിക്കുന്നതാണെന്ന് ചിലര്‍ കമന്‍റില്‍ പറഞ്ഞു. ഇതിനെല്ലാം ഉപരി ഇത്രയെല്ലാം നിബന്ധനകൾ ആവശ്യപ്പെടുന്ന കമ്പനിയിൽ പ്രതിമാസ ശമ്പളം 12,000 രൂപയാണെന്നും കമന്‍റിൽ ഒരാൾ പരാമർശിച്ചിരുന്നു.

