കൊച്ചി: ഇലക്ട്രിക് വാഹന ലോകത്ത് വൻ കുതിപ്പിനൊരുങ്ങി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനി. രാജ്യവ്യാപകമായി 1,000 സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനിടെ 103 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയിൽ തന്നെ വലിയ വിപ്ലവത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം.
ബാറ്ററിയുടെ റേഞ്ച് കുറവ് മൂലം ദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതായിരുന്നു നേരത്തെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നത്. ഈ സമീപനത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്നം തന്നെയാണ്. ഇവിടെയാണ് ഗോ ഇ.സിയുടെ പ്രാധാന്യം. ഇതിനോടകം കേരളത്തിലുടനീളം 70 ചാർജിങ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാർജിങ് സ്റ്റേഷനുകളുമാണ് ഗോ ഇ.സിയുടേതായി പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടെ ഇത്രയധികം സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഒരു സ്റ്റാർട്ടപ്പ് കമ്പനി എന്ന നിലയിൽ വലിയ നേട്ടം കൂടിയാണ്.
സാധാരണ 5-6 മണിക്കൂറുകളെടുത്തുള്ള ചാർജിങ് വളരെ വേഗത്തിലാക്കാൻ കഴിയും എന്നതാണ് സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ പ്രത്യേകത. പുതിയ പദ്ധതിയിലൂടെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയർ-2, ടയർ-3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് പുറമേ സംസ്ഥാന, ദേശീയ പാതയോരങ്ങളിലും തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളിലും റസ്റ്ററന്റുകളിലും കൂടി ചാർജിങ് സൗകര്യം ഒരുങ്ങുന്നതോടെ ദീർഘ ദൂര യാത്രകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം.