ഐഎംഎഫ് മാനെജിങ് ഡയറക്റ്റർ ക്രിസ്റ്റലീന ജോർജിയേവ
file photo
ഏകദേശം 4.5 കോടിയിലധികം ആളുകൾ പട്ടിണിയിലേക്ക് നീങ്ങാൻ ഈ സാഹചര്യം കാരണമാകുമെന്നും ജോർജിയേവ
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള സാമ്പത്തിക രംഗത്തെ പ്രതീക്ഷകളെ തകർത്തെറിഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി(IMF) മാനെജിങ് ഡയറക്റ്റർ ക്രിസ്റ്റലീന ജോർജിയേവ. ഈ അപ്രതീക്ഷിത ആഘാതം ഉണ്ടായിരുന്നില്ലെങ്കിൽ ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിക്കുമായിരുന്നു എന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ വളർച്ചാ നിരക്ക് വെട്ടിക്കുറയ്ക്കാൻ തങ്ങൾ നിർബന്ധിതരാണെന്നും അവർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ നാശം, വിതരണ ശൃംഖലയിലെ തടസങ്ങൾ, വിപണിയിലെ ആത്മവിശ്വാസക്കുറവ് എന്നിവയാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്.
അടുത്തയാഴ്ച പുറത്തിറക്കാനിരിക്കുന്ന ഐഎംഎഫിന്‍റെ "വേൾഡ് ഇക്കണോമിക് ഔട്ട് ലുക്ക്' റിപ്പോർട്ടിൽ പുതിയ വളർച്ചാ നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഈ വർഷം 3.3 ശതമാനം വളർച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുദ്ധം അവസാനിച്ചാലും സാമ്പത്തിക രംഗം പഴയ സ്ഥിതിയിലേയ്ക്ക് ഉടൻ മടങ്ങിയെത്തുക എളുപ്പമല്ലെന്ന് ജോർജിയേവ ഓർമിപ്പിച്ചു.
ചെങ്കടലിലെ ബാബ്-എൽ-മന്ദെബ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും ചെങ്കടലിലെ ബാബ്-എൽ-മന്ദെബ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും 2023 ലെ നിലവാരത്തിന്‍റെ പകുതിയിൽ മാത്രമാണ് നടക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നീണ്ടുനിന്നാൽ പോലും സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികൾ ദീർഘകാലം നിലനിൽക്കുമെന്നാണ് ഐഎംഎഫിന്‍റെ വിലയിരുത്തൽ. ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ക്ഷാമത്തിന് പുറമെ വളത്തിന്‍റെ വിലവർധനവ് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയേക്കാം. ഏകദേശം 4.5 കോടിയിലധികം ആളുകൾ പട്ടിണിയിലേക്ക് നീങ്ങാൻ ഈ സാഹചര്യം കാരണമാകുമെന്നും ജോർജിയേവ ആശങ്ക പ്രകടിപ്പിച്ചു. ഇത് വരും കാലങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് സൂചന.