ഇറാൻ-ഇസ്രയേൽ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിക്കാൻ സാധ്യത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളർ വരെയാകാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇറാനിലെ ക്രൂഡ് ഓയിൽ രാജ്യാന്തര വിപണിയിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയാണ് ലോകത്തിന്‍റെ 20 ശതമാനം എണ്ണ വ്യാപാരവും നടക്കുന്നത്.
ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അതു രാജ്യാന്തര ഇന്ധനവിപണിയെ ദോഷകരമായി ബാധിക്കും. ഇന്ത്യയിൽ ആവശ്യമുള്ള 89 ശതമാനം ക്രൂഡ് ഓയിലും ഇറക്കു മതി ചെയ്യുകയാണ്. അതു കൊണ്ടു തന്നെ ക്രൂഡ് ഓയിൽ വർധന ഇന്ത്യൻ വിപണിയെ പ്രത്യക്ഷമായി തന്നെ ബാധിക്കും.
യുഎസ് സൈനികർ പശ്ചിമേഷ്യൻ മേഖലയിൽ സൈനിക വിന്യാസം ആരംഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ ക്രൂഡ് ഓയിൽ വില 10 ശതമാനത്തോളം വർധിപ്പിച്ചു.