മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട എപിക്യൂർ ഇന്നവേറ്റീവ് എൽഎൽപിക്കു ലഭിച്ച സ്റ്റാർട്ടപ്പ് സർട്ടിഫിക്കറ്റ് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിൽ നിന്ന് ഷിയാസ് ഹൈദർ ഏറ്റുവാങ്ങുന്നു.
കൊച്ചി: 2025ലെ കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റിൽ മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സിഫ്‌റ്റ്) അഗ്രിബിസിനസ് ഇൻകുബേഷൻ സെന്‍ററിലെ സംരംഭമായ എപിക്യൂർ ഇന്നവേറ്റീവ് എൽഎൽപിയെ തെരഞ്ഞെടുത്തു.
മുംബൈയിൽ നടന്ന കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റിൽ കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിൽ നിന്ന് ഷിയാസ് ഹൈദർ സ്റ്റാർട്ടപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സഹമന്ത്രി ജോർജ് കുര്യൻ, പ്രൊഫ. എസ്.പി. സിങ് ബാഗേൽ, നിതേഷ് നീലം നാരായൺ റാണെ തുടങ്ങിയവർ പങ്കെടുത്തു.
സിഫ്റ്റിന്‍റെ സാങ്കേതിക പിന്തുണയോടെ 2022ൽ സ്ഥാപിതമായ ഭക്ഷ്യസംസ്‌കരണ കമ്പനിയാണ് ഷിയാസ് ഹൈദർ ഉടമയായ എപിക്യൂർ. ആഗോള വിപണിയിലും എപിക്യൂർ സമുദ്ര വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ എപിക്യൂറിന്‍റെ ഉത്പന്നങ്ങൾ ലഭ്യമാണ്.
രാജ്യത്തെ ആദ്യ വാക്വം സ്‌കിൻ പാക്കെജിങ് സാങ്കേതികവിദ്യ എപിക്യൂർ തയാറാക്കിയതാണ്. ലീക്കില്ലാത്തതും അണുമുക്തവുമായ പാക്കെജിങും, ദീർഘകാല സംഭരണശേഷിയും, കയറ്റുമതി നിലവാരമുള്ള ഗുണമേന്മയും, 100% കെമിക്കൽ രഹിതവും വിൽപ്പനയ്ക്ക് അനുയോജ്യമായ അവതരണവുമാണ് ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നത്.