finance minister Nirmala Sitaram
ന്യൂഡൽഹി: രാജ്യത്തെ നികുതി ഘടനയിൽ വലിയ പരിഷ്കാരങ്ങൾ വരുത്തുന്ന ജിഎസ്ടി 2.0 വഴി സമ്പദ് വ്യസ്ഥയിലേക്ക് രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിലൂടെ സാധാരണ ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം ശേഷിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
പുതുക്കിയ സ്ലാബ് വ്യവസ്ഥപ്രകാരം 12% ജിഎസ്ടി സ്ലാബിലുണ്ടായിരുന്ന 99% വസ്തുക്കളുടെയും നികുതി 5 ശതമാനമായി കുറഞ്ഞു. അതുപോലെ 28% സ്ലാബിലുണ്ടായിരുന്ന 90% സാധനങ്ങളും 18% സ്ലാബിലായി. ഇനി അഞ്ച് ശതമാനത്തിന്‍റെയും 18 ശതമാനത്തിന്‍റെയും സ്ലാബുകൾ മാത്രമാണ് ഉണ്ടാകുക.
ജിഎസ്ടി അടയ്ക്കുന്നവരുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് 1.51 കോടിയായി ഉയർന്നിട്ടുണ്ട്. കൂടാതെ 2018 ലെ വരുമാനമായ 7.19 ലക്ഷം കോടിയെ അപേക്ഷിച്ച് 2025 ൽ വരുമാനം 22.08 ലക്ഷം കോടിയിലേക്ക് വളർന്നിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, പുതിയ സ്ലാബ് സംവിധാനം ഉപഭോക്തൃ വിനിമയശേഷി വർധിപ്പിച്ചേക്കും. എന്നാൽ, സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടം സംഭവിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.