ഡീപ് ടെക് ഫാക്റ്ററിയാകാന്‍ കേരളം

 

representative image

Business

ഡീപ് ടെക് ഫാക്റ്ററിയാകാന്‍ കേരളം

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ ആധിപത്യത്തിന്‍റെ പടിവാതിലിലാണു ലോകം എത്തിനില്‍ക്കുന്നത്

അനൂപ് അംബിക- ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

10 വര്‍ഷം മുമ്പു വരെ സ്റ്റാര്‍ട്ടപ്പ് എന്ന വാക്കിന് ശരാശരി രക്ഷകര്‍ത്താക്കള്‍ കാര്യമായ വില കല്‍പ്പിച്ചിരുന്നില്ല. കൂട്ടുകാരുമൊത്തു കറങ്ങി നടക്കാന്‍ മക്കള്‍ കണ്ടെത്തിയ ഒരു പാഴ്വേലയായി മാത്രം ഇതിനെ കണ്ടിരുന്നു. അവിടെ നിന്ന് ലോകം അംഗീകരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയായി കേരളം മാറി. പൊതുസമൂഹം സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രതീക്ഷാ നിര്‍ഭരമായി കാണാന്‍ ശീലിച്ചു. ഇതാണ് 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തിലെ നാഴികക്കല്ല്.

പരമ്പരാഗതമായി സംരംഭകത്വത്തോടു മുഖം തിരിച്ചു നിന്ന ഇടത്തരം, മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുത്ത സംരംഭകരുണ്ടാകുന്നത് എന്നതിനെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) അഭിമാനത്തോടെ കാണുന്നു. 2010-11ല്‍ ബീജാവാപം സംഭവിച്ച് 2016ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്ന ഔദ്യോഗിക സംവിധാനത്തിലേക്കെത്തുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത് 10 വര്‍ഷത്തിനുള്ളില്‍ 15,000 സ്റ്റാര്‍ട്ടപ്പുകളും അതു വഴി 10,000 കോടി രൂപയുടെ നിക്ഷേപവുമാണ്. 10ാം വര്‍ഷമെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 7,031 സ്റ്റാര്‍ട്ടപ്പുകളടക്കം 13,306 സ്റ്റാര്‍ട്ടപ്പുകളും 8,000ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവും കേരളത്തിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു.

സാങ്കേതികവിദ്യയുടെ ഉപയോഗം വഴി ഉത്പന്നം, അത് നിർമിക്കുന്ന വിധം, വിപണനം എന്നിവയില്‍ നിലവിലെ രീതിയെ മാറ്റിമറിക്കാന്‍ തക്കവണ്ണമുള്ളവയും അതു വഴി ഒരു ഉപഭോക്തൃ സമൂഹത്തിന് സേവനമോ ഉത്പന്നമോ എത്തിക്കാന്‍ കഴിയുകയും അതിലൂടെ വലിയ അളവിലുള്ള ധനസമാഹരണം നടത്തുകയും ചെയ്യുന്ന സംരംഭങ്ങളെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്ന നിര്‍വചനത്തില്‍ കെഎസ്‌യുഎം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വര്‍ഷത്തില്‍ ശരാശരി 30% വരെയാണ് വളര്‍ച്ചാ നിരക്കെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1,000 മടങ്ങു വരെ വളര്‍ച്ചയുണ്ടാകാം.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വലിയ വിജയം കൈവരിച്ചിട്ടുള്ള സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (സാസ്) മേഖലയില്‍ കേരളവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതു വരെ യൂണികോണ്‍ വിഭാഗത്തിലേക്ക് നമ്മുടെ കമ്പനികള്‍ എത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കാനും സാസ് മേഖലക്കയ്പ്പുറം ഭാവി ടെക്നോളജി കൂടി മുന്നില്‍ക്കണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ എത്തിക്കാനുമുള്ള നടപടികളാണ് കെഎസ്‌യുഎം വിഭാവനം ചെയ്യുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ ആധിപത്യത്തിന്‍റെ പടിവാതിലിലാണു ലോകം എത്തിനില്‍ക്കുന്നത്. പരമ്പരാഗത ജോലി രീതികളെയും വിജ്ഞാന സമ്പദ് വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെപ്പോലും സാങ്കേതികമായി അലോസരപ്പെടുത്തുന്ന രീതിയിലാണ് ഇതിന്‍റെ പോക്ക്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്ര- സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ച് ലോകത്തിന് വേണ്ട ഡീപ് ടെക് ഉത്പന്നങ്ങളൊരുക്കുന്ന ഫാക്റ്ററിയാക്കി കേരളത്തെ 10 കൊല്ലത്തിനുള്ളില്‍ പരിണമിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

10 വര്‍ഷം കൊണ്ട് 1,000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള 10 ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെ വളത്തിയെടുക്കാനാണ് പദ്ധതി. ഈ ആവാസവ്യവസ്ഥയില്‍ 100 ഡീപ് ടെക് കമ്പനികളെ സൃഷ്ടിക്കണം. 5 സുപ്രധാന മേഖലകളാണ് കെഎസ്‌യുഎം ലക്ഷ്യം വയ്ക്കുന്നത്. 500 കോടി രൂപ ചെലവില്‍ എമെര്‍ജിങ് ടെക്നോളജി ഹബ് തിരുവനന്തപുരത്ത് സ്ഥാപിക്കും.

യൂറോപ്യന്‍- അമെരിക്കന്‍ നിലവാരത്തിലുള്ള ആരോഗ്യ രംഗമാണ് കേരളത്തിനുള്ളത്. ആഗോള നിലവാരത്തിലുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. അവയുടെ സഹകരണത്തോടെ ആരോഗ്യ സാങ്കേതിക രംഗത്ത് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഇമേജ് പ്രോസസിങ്, മെഡിക്കല്‍ ഇലക്‌ട്രോണിക്സ്, റീജനറേറ്റീവ് മെഡിസിന്‍, ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്‍റര്‍ഫേസ് ഇങ്ങനെ നിരവധി മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യം.

സ്പേസ് ടെക്- ഐഎസ്ആര്‍ഒ, വിഎസ്എസ്‌സി, എല്‍പിഎസ്‌സി, ഐഐസ്ടി എന്നീ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചെടുത്ത ഇക്കോസിസ്റ്റം നിലവിലുണ്ട്. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, ഗ്രൗണ്ട് സ്റ്റേഷന്‍ സേവനങ്ങള്‍, ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍, ഡാറ്റ അനലിറ്റിക്സ് എന്നീ മേഖലകളിലാവും ശ്രദ്ധ വയ്ക്കുക.

സൗരോര്‍ജത്തിനപ്പുറത്തേക്കു പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്താനും അവയ്ക്ക് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ഗവേഷണാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രതീക്ഷിക്കുന്നത്. പുതുതലമുറ സോളാര്‍ (പെറോവ്സ്കൈറ്റ് സെല്ലുകള്‍), ന്യൂക്ലിയര്‍ ഊര്‍ജ സ്രോതസുകള്‍, സ്മാര്‍ട്ട് ഗ്രിഡ്സ്, മറൈന്‍ എനര്‍ജി, മണ്ണിനെ അടിസ്ഥാനപ്പെടുത്തിയുള്ള തെര്‍മല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഗവേഷണ പരിധിയില്‍ വരും.

കാര്‍ട്ടൂണ്‍, സിനിമ എന്നിവക്കപ്പുറത്തേക്ക് ഓഗ്മെന്‍റഡ്/ എക്സറ്റന്‍ഡഡ് /വെര്‍ച്വല്‍ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ വരവോടെ സമസ്ത മേഖലകളിലും സര്‍ഗാത്മക ഇടപെടലുകള്‍ അനിവാര്യമായി. ഈ രംഗത്ത് നൂതനാശയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴിയൊരുക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജോലിസ്ഥലങ്ങള്‍, ടൗണ്‍ പ്ലാനിങ് എന്നീ മേഖലകളില്‍ വലിയ സാധ്യതകളാണ് ഈ രംഗം തുറന്നിടുന്നത്. കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങള്‍, നാണ്യവിളകള്‍, പഴവര്‍ഗങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, സമുദ്രോത്പന്നങ്ങള്‍ ഇങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജൈവ സമ്പത്ത് കേരളത്തിന് സ്വന്തമായുണ്ട്. ആധുനിക കൃഷിരീതികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നൂതന മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ എന്നിവ സന്നിവേശിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ രംഗത്തു വലിയ സാധ്യതയാണുള്ളത്.

ആധുനിക സാങ്കേതികവിദ്യകള്‍ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കായി അവലംബിക്കേണ്ടതുണ്ട്. ഡാറ്റാ സയന്‍സ്, ജെന്‍ എഐ, മെഷീന്‍ ലേണിങ്, ക്വാണ്ടം കംപ്യൂട്ടിങ്, ബയോ ടെക്നോളജി, ജനറ്റിക് എന്‍ജിനീയറിങ്, ഐഒടി, സാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്‍, ബ്ലോക്ക് ചെയിന്‍, നാനോ പ്രോഗ്രാമബിള്‍ മാറ്റര്‍, ന്യൂറോമോര്‍ഫിക് ആന്‍ഡ് ഒപ്ടിക്കല്‍ കംപ്യൂട്ടിങ്, 4ഡി പ്രിന്‍റിങ്, സിന്തറ്റിക് ബയോളജി തുടങ്ങിയ സാങ്കേതിക വിദ്യകളാണ് മേല്‍പ്പറഞ്ഞ 5 മേഖലകളുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശൈശവദശയിലുള്ള ധനസഹായത്തിന് ഇനോവേഷന്‍ ഗ്രാൻഡ്, വ്യവസായ വകുപ്പ് നല്‍കുന്ന സീഡ് വായ്പ, കെഎസ്‌യുഎം പിന്തുണയുള്ള എയ്ഞ്ചല്‍ ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്സ്, കേന്ദ്ര സര്‍ക്കാരിന്‍റെ നിധി പ്രയാസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട്, ഗവേഷണ ഗ്രാൻഡ് എന്നിവ നല്‍കിവരുന്നു. തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഫിസ് ആവശ്യങ്ങള്‍ക്കായി 20 ലീപ് കോ- വര്‍ക്കിങ് ഇടങ്ങള്‍, ഗവേഷണങ്ങളുടെ വാണിജ്യ സാധ്യതകള്‍ ഉത്പന്നമാക്കി മാറ്റാനുള്ള റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ്‌വര്‍ക്ക് കേരള എന്നിവയും നിലവിലുണ്ട്. ദേശീയ, അന്തര്‍ദേശീയ എക്സ്പോകളില്‍ പങ്കെടുക്കാം. ഗവണ്മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് പദ്ധതി വഴി 50 ലക്ഷം രൂപ വരെയുള്ള കരാറുകള്‍ ടെന്‍ഡറില്ലാതെയും 3 കോടി വരെയുള്ള കരാറുകള്‍ ലിമിറ്റഡ് ടെന്‍ഡറായും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിവരുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരളയും(ഐഐഐടിഎംകെ) കേന്ദ്ര ഇലക്‌ട്രോണിക് മന്ത്രാലയവും ചേര്‍ന്ന് തുടങ്ങിയ രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലെജില്‍ നിന്ന് നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് പ്രതിരോധ മേഖലയിലടക്കം പ്രവര്‍ത്തിക്കുന്നത്. ഐറോവ്, ഫ്യൂസലേജ്, കാവ്‌ലി വയര്‍ലെസ് തുടങ്ങിയ കമ്പനികള്‍ കേരളത്തിന്‍റെ നേട്ടങ്ങളാണ്. 107 കോടി രൂപ നിക്ഷേപം ലഭിച്ച സെമി കണ്ടക്റ്റര്‍ കമ്പനിയായ നേത്ര സെമി തിരുവനന്തപുരം കോളെജ് ഓഫ് എന്‍ജിനീയറിങ്ങിന്‍റെ ട്രെസ്റ്റ് പാര്‍ക്കില്‍ നിന്നും രൂപപ്പെട്ട മികച്ച കമ്പനികളിലൊന്നാണ്.

നിലവിലുള്ള ഇന്നൊവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍ററുകള്‍ സെന്‍ററുകളുടെ ജില്ലാടിസ്ഥാനത്തിലുള്ള വികേന്ദ്രീകൃത ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. 200 സ്കൂളുകളില്‍ സെന്‍റര്‍ ഫോര്‍ ഏർലി ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍ നടപ്പില്‍വരുത്തുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ്, സര്‍വശിക്ഷാ കേരള എന്നിവയുടെ സഹകരണത്തോടെ 98 സ്കൂളുകളില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുത്ത 50 കോളെജുകളില്‍ ഫാബ് ലാബ് ആരംഭിക്കും. ഡീപ് ടെക് കമ്പനികളെ സഹായിക്കാൻ ജിപിയു ക്ലസ്റ്റര്‍ വികസിപ്പിക്കും. ഏജന്‍റിക് എഐ ഹാക്കത്തോണ്‍ സംഘടിപ്പിക്കും. ഐഎസ്ആര്‍ഒ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാൻ ന്യൂ ഇന്നിങ്സ് പദ്ധതിയിലൂടെ പ്രോത്സാഹനം നല്‍കും. സാമൂഹ്യ സംരംഭക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർക്ക് സോഷ്യല്‍ എൻട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം നടത്തും.

പുറത്തു നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരളത്തില്‍ വന്ന് ജോലി ചെയ്യാൻ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് പോഡുകള്‍ സ്ഥാപിക്കും. കേരള ടൂറിസവുമായി ചേര്‍ന്നാണ് ഈ പദ്ധതി. വേള്‍ഡ് ബാങ്ക് പദ്ധതിയായ കേരയുമായി അനുബന്ധിച്ചു കാര്‍ഷിക മേഖലയില്‍ ഇടപെടലുണ്ടാകും.

ആദ്യ 10 വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപീകരിക്കാനും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാലിക്കാനുമാണ് കെഎസ്‌യുഎം ലക്ഷ്യമിട്ടതെങ്കില്‍ അടുത്ത ദശകത്തിലെ ലക്ഷ്യങ്ങള്‍ ആഗോള മേഖലയിലാണ്. ഡീപ് ടെക് മേഖലയിലെ പ്രമുഖ കമ്പനികള്‍ പലതും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച പ്രൊഫഷണലുകള്‍ക്ക് പേരുകേട്ട സംസ്ഥാനത്തിന് ഇനി സംരംഭക മികവിലൂടെയും അന്താരാഷ്‌ട്ര വേദിയിലേക്കെത്തണം. അതിനുള്ള പരിശ്രമവും ലക്ഷ്യബോധവുമാണ് ലോക സംരംഭക ദിനത്തില്‍ കേരളം മുന്നോട്ടു വയ്ക്കുന്ന സന്ദേശവും.

യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന്‍റെ അധ‍്യക്ഷസ്ഥാനം തെറിച്ചോ?

''കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ, ആരേ ചൂണ്ടിക്കാണിക്കും നീ?'' രാഹുലിന്‍റെ ശബ്‌ദരേഖ പുറത്ത്

രാഹുലിനെതിരെയുളള പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശൻ

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടി