ലുലു റീട്ടെയിൽ ഹോൾഡിങ്സിന്‍റെ അബുദാബിയിൽ ചേർന്ന വാർഷിക പൊതുയോഗം തീരുമാനം അംഗീകരിച്ചു.
അബുദാബി: ലുലു ഗ്രൂപ്പ് ഓഹരി ഉടമകൾക്ക് 2025 സാമ്പത്തിക വർഷത്തിൽ 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ലാഭവിഹിതം നൽകുമെന്ന് ലുലു റീട്ടെയ്ൽ ഹോൾഡിങ്സ് അറിയിച്ചു. രണ്ടാമത് വാർഷിക യോഗത്തിലാണ് നിക്ഷേപകർക്കായി ലുലു ഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയത്.
അബുദാബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് തീരുമാനം അംഗീകരിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാദങ്ങളിലേതായി 923 കോടി രൂപയുടെ (361.5 മില്യൺ ദിർഹം) ലാഭവിഹിതം നൽകാനും തീരുമാനമായി.
ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വിൽപ്പനനേട്ടവും, ഡിജിറ്റൽ ഇ കൊമേഴ്സ് രംഗത്തെ ഉയർന്ന വളർച്ചാനിരക്കും നേട്ടത്തിന് വേഗം പകർന്നു. 2025 സാമ്പത്തിക വർഷത്തിൽ 7.9 ബില്യൺ ഡോളറിന്‍റെ വരുമാനം ലുലു ഗ്രൂപ്പ് നേടി.4.1 ശതമാനത്തിന്‍റെ വർദ്ധനയാണ് നേടിയത്.
ദീർഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗതപകർന്നതെന്നും നിക്ഷപേകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
കൂടുതൽ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയിൽ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റൽ ഇ കൊമേഴ്സ് രംഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു. മേയ് 1 ആണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്‍റ് തീയതി. മേയ് 23ന് ലാഭവിഹിതം വിതരണം ചെയ്യും.