വ്യവസായ മന്ത്രി പി. രാജീവ് 
Business

നവകേരളം; വ്യവസായ കേരളം

അന്താരാഷ്‌ട്ര നിക്ഷേപക സംഗമത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രി പി. രാജീവ് എഴുതിയ ലേഖനം.

പി. രാജീവ്

(വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി)

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമെരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നേടി. അത് കേരളത്തിന്‍റെ "സംരംഭക വര്‍ഷം' പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെട്ടു.

സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ 2016ല്‍ അധികാരമേറ്റ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതല്‍ അർഥപൂര്‍ണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാൻ പല ഓഫിസുകള്‍ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ- സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതല്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാന്‍ സര്‍ക്കാരിന് സാധിച്ചു.

ഇതിന്‍റെ തുടര്‍ച്ചയില്‍, ഈ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നു കയറിയത്. ഇതിനുശേഷം ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതല്‍ വലിയ ഓഫിസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റും കടന്നുവരുന്നു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ "ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025' ഇന്നും നാളെയും കൊച്ചിയില്‍ സംഘടിപ്പിക്കുകയാണ്. കേരളത്തിന്‍റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഈ പരിപാടിയിലൂടെ കടന്നുവരും.

കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിന്‍റെ തന്നെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. 50ഓളം മുന്നൊരുക്ക പരിപാടികള്‍ നിക്ഷേപ സംഗമത്തിന് മുന്‍പായി കേരളം സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ദുബായിയിലും ഇന്‍ഡസ്ട്രിയല്‍ റോഡ്ഷോ സംഘടിപ്പിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്‍റര്‍നാഷണല്‍ ജെന്‍ എഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്റ്ററല്‍ കോണ്‍ക്ലേവുകള്‍ നാം പൂര്‍ത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാര്‍ മേഖലയ്ക്കായും പ്രത്യേക കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകര്‍ ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്‍റെ അംബാസഡര്‍മാരായി മാറി.

ഈസ് ഓഫ് ഡൂയിങ് ബിസിനസ്

352 പരിഷ്കാര പരിപാടികള്‍ പറഞ്ഞതില്‍ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസില്‍ ഒന്നാമതെത്തി. 9 മേഖലകളില്‍ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്ര പ്രദേശിന് 5 ഇനങ്ങളിലും ഗുജറാത്തിന് 3 ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചത്. ടോപ്പ് അച്ചീവര്‍ ലിസ്റ്റില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്കാരം ഡല്‍ഹിയില്‍ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ കൈമാറി. പൂര്‍ണമായും സംരംഭകരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സര്‍ക്കാരില്‍ സംരംഭകര്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്‍റെ കൂടി തെളിവാണ്. 28ാം റാങ്കില്‍ നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തെ സംരംഭകരെയാകെ ചേര്‍ത്തുപിടിച്ച് നാം മുന്നോട്ടുപോകുകയാണ്. ഈ വര്‍ഷവും നിക്ഷേപസൗഹൃദ സൂചികയില്‍ കേന്ദ്ര ഗവണ്മെന്‍റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളില്‍ 99 ശതമാനവും കേരളം പൂര്‍ത്തിയാക്കി.

സംരംഭകര്‍ സര്‍ക്കാരിനൊപ്പം

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1,410 കോടി രൂപയുടെ എംഎസ്എംഇ പാക്കെജാണ്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്ഐഎ, ട്രേഡ് യൂണിയനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളില്‍ ഞങ്ങള്‍ നടപടികള്‍ കൈക്കൊണ്ടു.

50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ- സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമവും ഞങ്ങള്‍ പാസാക്കി.

വ്യവസായ ശാലകളിലെ അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ- സിസ് പോര്‍ട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ- സംസ്ഥാന തലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരം നല്‍കി. ഇന്‍വെസ്റ്റ് കേരള ഹെൽപ്പ് ഡെസ്കും എംഎസ്എംഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.

വലിയ നിക്ഷേപങ്ങള്‍

സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാന്‍ നമുക്ക് സാധിച്ചു. ഐബിഎം, എച്ച്സിഎല്‍ ടെക്, നോവ് ഐഎന്‍സി, സ്ട്രാഡ ഗ്ലോബല്‍, ഡി- സ്പേസ്, സാഫ്രാന്‍, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികള്‍ നിക്ഷേപം നടത്തി. ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളില്‍ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്‍റെ ഹൈഡ്രജന്‍ വാലിയാണ്. ഐബിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് പദ്ധതികള്‍ ആരംഭിച്ചത് കേരളത്തിലാണ്.

എച്ച്സിഎല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്സിഎല്‍ ടെക്, മേഴ്സഡസ് ബെന്‍സ്, സ്ട്രാഡ ഗ്ലോബല്‍, ഇന്‍ഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏണ്‍സ്റ്റ് ആൻഡ് യങ്, ടാറ്റ എല്‍ക്സി, യുഎസ്ടി ഗ്ലോബല്‍, അഡെസോ ഗ്ലോബല്‍, അഗാപ്പെ, നോവ്.ഐ എന്‍സി, കോങ്സ്ബെര്‍ഗ്, ഡി- സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാന്‍, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തല്‍ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കര്‍ടില്ലി- പിയേറിയന്‍, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നു. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സര്‍ക്കാരിന് സാധിച്ചതിനാല്‍ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തന്നെ പരമാവധി പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

സംരംഭക വര്‍ഷം

ദീര്‍ഘകാലത്തിന് ശേഷം കേരളത്തിന്‍റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിത്തന്ന പദ്ധതിയാണ് "സംരംഭക വര്‍ഷം'. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമെരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരവും നേടിയ പദ്ധതി.

ഈ വര്‍ഷം മുസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങിലും കേരളത്തിന്‍റെ സംരംഭക വര്‍ഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവര്‍ഷം 10,000 സംരംഭങ്ങള്‍ ആരംഭിച്ചിരുന്ന കേരളത്തില്‍ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22,135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും ഈ പദ്ധതിയിലൂടെ സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്.

പുതിയ കേരളം

കേരളത്തില്‍ വ്യവസായ നടത്തിപ്പിനായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തില്‍ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിന്‍ബലമൊരുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാൻഡ് ലീസ് പോളിസിയില്‍ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാര്‍ക്ക് പോളിസി കൊണ്ടുവന്നു. എക്സ്പോര്‍ട്ട്സ് പോളിസി രൂപീകരിച്ചു. നിരവധി ഇന്‍സന്‍റീവുകളും സബ്സിഡികളും ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള വ്യവസായ നയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇനി ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ആണ്. ഇന്നും നാളെയും നടക്കുന്ന സമ്മിറ്റിനായി 8 മാസം നീണ്ട മുന്നൊരുക്ക പരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. ഇത്ര വിപുലമായ മുന്നൊരുക്കം നടത്തിയ മറ്റൊരു നിക്ഷേപ സംഗമവും ഇതിന് മുന്‍പ് നടന്നിട്ടില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്തിയ കേരളത്തിലേക്ക്, ഏറ്റവും മികച്ച ടാലന്‍റ് പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ലോകത്തിന് മുന്‍പില്‍ വാതില്‍ തുറക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലായി കേരളം ലോകത്തെ അതിശയിപ്പിക്കും. കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും.

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ

പേര് സി.എൻ. ചിന്നയ്യ, മാണ്ഡ്യ സ്വദേശി; ധർമസ്ഥലയിലെ മുഖം മൂടിധാരിയുടെ ചിത്രം പുറത്തുവിട്ടു

രാഹുൽ മാങ്കുട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതി; ഡിജിപിയോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ

നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണത്തിൽ തീരുമാനം ഈ മാസം

ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്താൻ ഇന്ത്യ