ബിസിനസ് ലേഖകൻ
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും മഴ ദൗർലഭ്യം മൂലമുള്ള കനത്ത വിളനാശവും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതോടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു. ആഗോള വിപണിയിൽ വില കുതിച്ചുയർന്നതോടെ മില്ലുകൾ ഉയർന്ന നിരക്കിൽ കയറ്റുമതി കരാറുകൾ ഏറ്റെടുക്കുന്നതും ആഭ്യന്തര രംഗത്ത് വില സമ്മർദ്ദം ശക്തമാക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
ഇന്നലെ വിവിധ പ്രധാന വിൽപ്പന കേന്ദ്രങ്ങളിൽ പഞ്ചസാര വില ആറു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പ്രധാന കരിമ്പ് കൃഷി മേഖലകളിൽ മഴ ലഭ്യത കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയിൽ പഞ്ചസാര വിലയിൽ 3 ശതമാനം വർധനയാണുണ്ടായത്. വരൾച്ചാ ഭീഷണി ശക്തമായതോടെ പ്രധാന കരിമ്പ് ഉത്പാദന മേഖലകളിൽ വിളവെടുപ്പിൽ പത്ത് ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പഞ്ചസാര മിൽ ഉടമകൾ വിലയിരുത്തുന്നത്.
ഉത്പാദന ഇടിവിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ മുൻ നിര മില്ലുകൾ മുൻകൂർ പണം നൽകി കരിമ്പ് സമാഹരിക്കാൻ കർഷകരുമായി കരാറിൽ ഏർപ്പെടുകയാണ്. മുൻനിര ഷുഗർ കമ്പനികളായ ബർലാംപൂർ ചീനി, ദ്വാരികേഷ് ഷുഗർ, ശ്രീ രേണുക ഷുഗർ മിൽ, ശക്തി ഷുഗേഴ്സ്, ഡാൽമിയ ഷുഗേഴ്സ് എന്നിവയുടെ ലാഭ മാർജിൻ ഗണ്യമായി കൂടുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ മെട്രിക് ടണ്ണിന് 37,000 രൂപയ്ക്കാണ് മില്ലുകൾ കർഷകരിൽ നിന്നും പഞ്ചസാര വാങ്ങുന്നത്. അതേസമയം ആഗോള വിപണിയേക്കാൾ 35 ശതമാനം വിലക്കുറവാണ് ഇന്ത്യയിലെന്നും വ്യാപാരികൾ പറയുന്നു. സെപ്തംബർ 30 ന് അവസാനിക്കുന്ന സീസണിൽ 610 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റി അയക്കുന്നതിനാണ് കേന്ദ്ര സർക്കാർ മില്ലുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 1110 മെട്രിക് ടൺ പഞ്ചസാര രാജ്യത്തെ മില്ലുകൾ കയറ്റി അയച്ചിരുന്നു.
ഇതിനിടെ കരിമ്പ് ഉത്പാദന മേഖല വൻ തിരിച്ചടി നേരിടുന്നതിനാൽ ആഭ്യന്തര വിപണിയിലെ വില പിടിച്ചു നിർത്താൻ ലക്ഷ്യമിട്ട് ഇന്ത്യ പഞ്ചസാരയുടെ കയറ്റുമതി നിരോധിക്കാൻ ഒരുങ്ങുകയാണ്. ഭക്ഷ്യ ആവശ്യത്തിന് പുറമെ ഇത്തനോൾ ഇന്ധനമായും വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ ഉത്പാദനത്തിലെ നേരിയ ഇടിവ് പോലും ആഭ്യന്തര വിപണിയിൽ പഞ്ചസാര വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒന്നര വർഷമായി കാലാവസ്ഥാ വ്യതിയാനവും സപ്ലൈ പ്രശ്നങ്ങളും ഇടനിലക്കാരുടെ ഇടപെടലും പ്രധാന ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ വൻ വർധന സൃഷ്ടിച്ചതിനാൽ പരീക്ഷണങ്ങൾക്ക് കാത്തിരിക്കാതെ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
മഴയെ ഏറെ ആശ്രയിച്ച് നടക്കുന്ന കരിമ്പ് കർഷകരെ കടുത്ത ആശങ്കയിലാക്കിയാണ് ഇത്തവണത്തെ സീസൺ കടന്നു പോകുന്നത്. രാജ്യത്തെ മൊത്തം കരിമ്പ് ഉത്പാദനത്തിന്റെ അൻപത് ശതമാനത്തിനടുത്ത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഉത്പാദനത്തിലെ തിരിച്ചടി കണക്കിലെടുത്ത് ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ കയറ്റുമതി കരാറുകൾ ഏറ്റെടുക്കുന്നതിന് പഞ്ചസാര മില്ലുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പഞ്ചസാരയുടെ കയറ്റുമതി നിരോധനത്തിന് കേന്ദ്രം ഒരുങ്ങുന്നത്.
കഴിഞ്ഞ ഒരു വർഷത്തിലധികമായി കുതിച്ചുയരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് പല ഘട്ടങ്ങളിലായി 2.5 ശതമാനം വർധിപ്പിച്ചിരുന്നെങ്കിലും വിപണിയിൽ വിലക്കയറ്റം കുറയാൻ കാര്യമായി സഹായിച്ചില്ല. അതിനാലാണ് ധന നിയന്ത്രണങ്ങൾക്ക് പകരം ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്തി വില പിടിച്ചു നിറുത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. കഴിഞ്ഞ മാസം അരിയുടെ കയറ്റുമതിക്കും സമാനമായ നിയന്ത്രണങ്ങൾ കേന്ദ്രം സ്വീകരിച്ചിരുന്നു. ലോകത്തിലെ പ്രമുഖ അരി ഉത്പാദക രാജ്യമായ ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം ആഗോള വിപണിയിൽ അരി വില കൂടാൻ ഇടയാക്കിയിരുന്നു. കയറ്റുമതി നിയന്ത്രിക്കുന്നതിലൂടെ അമേരിക്കയിലും യൂറോപ്പിലും വരും ദിവസങ്ങളിൽ പഞ്ചസാര വിലയിൽ വൻ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മില്ലുടമകൾ പറയുന്നു. ഉത്പാദന ഇടിവ് ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില രണ്ട് വർഷത്തിനിടെയിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഇതോടെ ആഭ്യന്തര വിപണിയിൽ രണ്ട് ലക്ഷം ടൺ പഞ്ചസാര വിറ്റഴിക്കാൻ ആഭ്യന്തര മില്ലുകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.