ബിസിനസ് ലേഖകൻ
കൊച്ചി: ഇന്ധന വിലയിലെ ഗണ്യമായ ഇടിവിനൊപ്പം രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഉണര്‍വും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വന്‍ നേട്ടമാകുന്നു. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വില്‍പ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും ഇരട്ടി മധുരമായി.
നടപ്പുവര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ മൊത്തം ലാഭത്തില്‍ 50 ശതമാനത്തിലധികം ഉയര്‍ന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ സര്‍വീസ് നിർത്തിയതോടെ മറ്റ് വ്യോമയാന കമ്പനികളുടെ ടിക്കറ്റിന് ഡിമാന്‍ഡ് കുത്തനെ കൂടുകയാണ്. അതേസമയം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്കും കൈമാറാനുള്ള ആലോചനയിലാണ് വിവിധ വിമാന കമ്പനികള്‍.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഏവിയേഷന്‍ ഫ്യൂവലിന്റെ വില ഗണ്യമായി കുറച്ചതോടെയാണ് പ്രമുഖ വിമാന കമ്പനികള്‍ ഇതിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറുന്നത്. വരുംദിവസങ്ങളില്‍ വിമാന ടിക്കറ്റുകളുടെ നിരക്കില്‍ 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യോമയാന വിപണി.
കൊവിഡ് വ്യാപനവും തുടര്‍ന്ന് ലോകം മുഴുവന്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും കാരണം നിശ്ചലാവസ്ഥയിരുന്ന വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വലിയ വിഘാതമായത് കുതിച്ചുയര്‍ന്ന ഇന്ധന വിലയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നതിനാല്‍ രാജ്യത്തെ പ്രമുഖ വിമാന കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിനാല്‍ ഉയര്‍ന്ന സാമ്പത്തിക നിലയുള്ളവര്‍ മാത്രമാണ് ആഭ്യന്തര യാത്രകള്‍ക്ക് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ സെപ്റ്റംബറിന് ശേഷം യാത്രികരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്.
രാജ്യാന്തര വിപണിയില്‍ ഇന്നലെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.76 ഡോളറിലേക്ക് താഴ്ന്നിരുന്നു. യൂറോപ്പിലെയും അമെരിക്കയിലെയും മാന്ദ്യം ശക്തമാകുന്നതിനാല്‍ എണ്ണ വില താമസിയാതെ 60 ഡോളര്‍ വരെ എത്തുമെന്നാണ് കരുതുന്നത്. മാര്‍ച്ച് മാസത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ ഏവിയേഷന്‍ ടര്ബന് ഫ്യൂവലിന്റെ വില നാല് ശതമാനം കുറച്ചിരുന്നു. നിലവില്‍ ന്യൂഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.04 ലക്ഷം രൂപയാണ്. വിമാന കമ്പനികളുടെ മൊത്തം ചെലവില്‍ 40 ശതമാനവും ഇന്ധന വിലയായതിനാല്‍ പുതിയ സാഹചര്യം അവര്‍ക്ക് വന്‍ നേട്ടമാകുമെന്ന് വ്യോമയാന മേഖലയിലുള്ളവര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ മുന്‍നിര വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയ്ക്ക് ഇന്ധന വിലയിലെ കുറവ് ഏറെ ആശ്വാസം പകരും. ഏറെ നാളായി പ്രവര്‍ത്തനം മരവിപ്പിച്ച പ്രമുഖ എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് വീണ്ടും സജീവമാകാനും ഇതോടെ സാധ്യത തെളിയുകയാണ്. പൊതുമേഖലാ വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് ആഗോള വ്യോമയാന വിപണിയിലെ മുന്‍നിര സ്ഥാനം നേടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടുണ്ട്. എയര്‍ ഇന്ത്യയും മറ്റൊരു പ്രമുഖ എയര്‍ലൈനായ വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിമാന യാത്രികര്‍ക്ക് വന്‍ നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഉടമസ്ഥരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ അറ്റാദായം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ 919.12 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ ഇന്‍ഡിഗോയുടെ വിറ്റുവരവ് 78 ശതമാനം ഉയര്‍ന്ന് 14,600 കോടി രൂപയിലെത്തി. പുതുതായി 5,000 ജീവനക്കാരെ നിയമിക്കാനും 2030ഓടെ മൊത്തം പ്രവര്‍ത്തന ശേഷി ഇരട്ടിയാക്കാനുമുള്ള ശ്രമത്തിലാണ് ഇന്‍ഡിഗോ.