മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തിൽ ഓഹരി വിപണി ചാഞ്ചാടി. തുടക്കത്തിൽ കുതിച്ചുയർന്ന വിപണി ബജറ്റ് അവതരണം ഒരു ഘട്ടം പിന്നിട്ടപ്പോൾ കൂപ്പുകുത്തി. കാര്യമായ നേട്ടങ്ങളില്ലാതെയാണ് സെൻസെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. 12 ലക്ഷം രൂപ വരെ ആദായനികുതിയിളവ് പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമന്‍റെ നീക്കം ഉപഭോഗ മേഖലയിലുണ്ടാക്കിയ നേട്ടമാണ് ശനിയാഴ്ച വിപണിയെ ഒരു പരിധിവരെ പിടിച്ചു നിർത്തിയത്.
അവധിദിനമാണെങ്കിലും ശനിയാഴ്ച ബജറ്റ് പ്രമാണിച്ചാണ് വിപണി പ്രവർത്തിച്ചത്. 2015ലും 2020ലും സമാനമായി അവധിദിനത്തിൽ ബജറ്റ് പ്രമാണിച്ച് വിപണി പ്രവർത്തിച്ചിരുന്നു. ശനിയാഴ്ച തുടക്കത്തിൽ 77,505.96ൽ നിന്ന് 77,899.05 വരെയുയർന്ന ബിഎസ്ഇ സൂചിക 892.58 പോയിന്‍റ് നഷ്ടത്തിൽ 77006.47ലാണു ക്ലോസ് ചെയ്തത്. എൻഎസ്ഇ നിഫ്റ്റി 26.25 പോയിന്‍റ് ഇടിവിൽ 23,318.30 പോയിന്‍റിൽ ക്ലോസ് ചെയ്തു.
ആദായനികുതി ഇളവ് പരിധി ഉയർത്തിയത് എഫ്എംസിജി സെക്റ്ററിനെ സഹായിച്ചത് വിപണിക്കു ഗുണം ചെയ്തു. ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപം ഉയര്‍ത്തിയതും പരുത്തിക്കായി 5 വർഷത്തെ ദേശീയ പദ്ധതി പ്രഖ്യാപിച്ചതും ടൂറിസം മേഖലയ്ക്കുള്ള പദ്ധതികളും വിപണിയുടെ വലിയ തകർച്ച ഒഴിവാക്കി.