ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടലുമായി അഡിഡാസ്; 50 ശതമാനത്തോളം പേർക്ക് ജോലി നഷ്ടപ്പെടും
ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് പിരിച്ചുവിടൽ. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗിക സ്ഥരീകരണമില്ല.
സോഫ്റ്റ് വെയർ എൻജിനീയർമാർ, ഡേറ്റ സയന്‍റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെ പിരിച്ചുവിടാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ ജോലിചെയ്യുന്നത്. ഇവരിൽ 350-ഓളം പേരെ നടപടി ബാധിക്കും. ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് കമ്പനി കടന്നതായാണ് വിവരം.
സെപ്റ്റംബർ 15-ന് നടന്ന യോഗത്തിലാണ് ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കമ്പനി ജീവനക്കാരെ അറിയിച്ചത്. തുടർന്ന് ചില ജീവനക്കാർക്ക് അന്നേദിവസം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകി. മറ്റുചിലരോട് ഡിസംബർ വരെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിരിച്ചുവിടൽ സമയത്ത് ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് വ്യക്തതയില്ല.