കേരളത്തിൽനിന്നുള്ള എൻജിനീയർമാർക്ക് ഡിമാൻഡ്
AI - freepik
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികളിൽ കേരളത്തിൽനിന്നുള്ള, നൈപുണ്യമാർജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യ കമ്പനികൾ കേരളത്തിലെ വിദ്യാർഥികളെ നേരിട്ടു നിയമിക്കാനുള്ള തയാറെടുപ്പിലാണ്. സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗിക പരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതിക വിദഗ്ധരെയും ആവശ്യമുണ്ട്.
ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ & പവർ, ബഹുരാഷ്‌ട്ര കമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ താത്പര്യം കാണിച്ചിരിക്കുന്നത്. 200ൽപ്പരം എൻജിനീയർമാരെയും 2000ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്‍റെ സാക്ഷ്യമാണിത്.
സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷനെയാണ് കമ്പനികൾ സമീപിച്ചിരിക്കുന്നത്. എൻജിനീയർമാരെയും ടെക്‌നീഷ്യന്മാരെയും തെരഞ്ഞെടുക്കാനും അവർക്കു നിയമനത്തിന്‍റെ ഭാഗമായി പരിശീലനം നൽകാനുമുള്ള ചുമതല ഐഐഐസിയ്ക്കു തന്നെയാണ്. ഐഐഐസിയിലെ "ഹയർ ട്രെയ്‌ൻ ഡിപ്ലോയ് പരിശീലന'ത്തിൽ രജിസ്റ്റർ ചെയ്യുന്ന സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ബിരുദധാരികൾക്കും ബി ആർക്ക് പാസായവർക്കും അപേക്ഷിക്കാം.
ഐഐഐസി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന 200 പേർക്ക് കമ്പനികളിൽ ജോലിക്കുള്ള ക്ഷണം ലഭിക്കും. ഇവർ ആറു മാസത്തെയോ ഒരു വർഷത്തെയോ പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീല ഫീസ് കമ്പനികൾ വഹിക്കും. പരിശീലന കാലത്ത് 15,000 രൂപയിൽ കുറയാത്ത തുക സ്റ്റൈപ്പൻഡ് ലഭിക്കും. തുടർന്ന് കമ്പനിയുടെ തൊഴിലിടങ്ങളിൽ വിന്യസിക്കും. വിവരങ്ങൾക്കും അപേക്ഷിക്കാനും www.iiic.ac.in സന്ദർശിക്കുക.