സ്റ്റൈപെന്‍റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി വരുന്നു.
Representative image - freepik.com
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സംസ്ഥാന സർക്കാർ സ്റ്റൈപെന്‍റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും.
പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ ഐടിഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയ, 18 മുതൽ 30 വയസ് വരെയുള്ള യുവതീയുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും.
കണക്റ്റ് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കളാകും. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവയ്ക്കും. നവകേരള സദസ്, സംസ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദ പരിപാടികൾ, അതിന്‍റെ ഭാഗമായിയുള്ള ചർച്ചകൾ തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കുന്നതും സർക്കാർ പരിഗണിക്കും.
പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധിക ധനസഹായം, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടി രൂപ ഒറ്റത്തവണയായും അധിക ധനസഹായമായി 220.25 കോടി രൂപയും അനുവദിക്കും.
പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 40.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടി അനുവദിക്കും. ആകെ 303.80 കോടിയാണ് അനുവദിക്കുക. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശിക ഉൾപ്പെടെ കൊടുത്തുതീർക്കുന്നതിനായി 498.36 കോടി അധികമായി നൽകും.