സ്കൂൾ ബസ് ജീവനക്കാരെ സംബന്ധിച്ച് സർക്കാരിന്‍റെ സർക്കുലർ പുറത്തിറങ്ങി.
Representative image
തിരുവനന്തപുരം: സ്കൂൾ വാഹന ഡ്രൈവർമാർക്ക് 10 വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാക്കി. ഡ്രൈവർമാർ ഇടയ്ക്കു വച്ച് ജോലി നിർത്തിപ്പോവുന്ന സാഹചര്യമൊഴിവാക്കാൻ, ഒരു അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനു കേസുള്ളവർ, മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവർ, ഗുരുതര ഗതാഗത നിയമലംഘന ചരിത്രമുള്ളവർ എന്നിവരെ ജോലിക്കു വയ്ക്കാൻ പാടില്ല. ജീവനക്കാരെ നിയമിക്കും മുൻപ് പൊലീസിന്‍റെ സാക്ഷ്യപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. ബസിൽ വനിതാ അറ്റൻഡന്‍റുമാർ വേണമെന്നും പ്രത്യേക നിർദേശം.
മറ്റു പ്രധാന നിർദേശങ്ങൾ:
എൽകെജി, യുകെജി, പ്രൈമറി തലത്തിലുള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസുകളിൽ പരിശീലനം ലഭിച്ച വനിതാ അറ്റൻഡന്‍റുമാരെ നിയോഗിക്കണം.
കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യൽ, അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ നൽകൽ തുടങ്ങിയവയിൽ വാഹനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകണം.
സ്കൂൾ വാഹനങ്ങളിൽ സിസിടിവി ക്യാമറയും സ്പീഡ് ഗവേണറും സ്ഥാപിക്കണം. പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉറപ്പാക്കണം.
മോട്ടോർ വാഹനവകുപ്പിന്‍റെ വിദ്യാവാഹൻ ആപ്പ് വഴി രക്ഷിതാക്കൾക്ക് ലൈവ് ലൊക്കേഷൻ ലഭ്യമാക്കണം.
വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കണം.