യുഎസ് സർക്കാരിന്‍റെ പുതിയ നയങ്ങൾ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെ അമെരിക്കൻ മോഹങ്ങൾക്ക് തടസമായി
getty images
വാഷിങ്ടൺ: യുഎസ് സർക്കാരിന്‍റെ പുതിയ നയങ്ങൾ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെ അമെരിക്കൻ മോഹങ്ങൾക്ക് തടസമായി. 2024 ഓഗസ്റ്റ് മാസത്തിൽ അമെരിക്കയിൽ എത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും 2025ൽ എത്തിയ വിദ്യാർഥികളുടെ എണ്ണവും തമ്മിലുള്ള താരതമ്യത്തിൽ 44 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദി ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം പുറത്തു വിട്ടത്. അമെരിക്കൻ സർവകലാശാലകളിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും അമെരിക്കയിലേയ്ക്ക് എത്തുന്ന വിദ്യാർഥികളിൽ ആകെ 16 ശതമാനത്തിന്‍റെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിദ്യാർഥികളുടെ കുറവ് ഇതിന്‍റെ രണ്ടിരട്ടി കൂടുതലാണ്.
നിലവിൽ 1.3 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ അമെരിക്കയിൽ പഠിക്കുന്നു. ഈ വർഷം മേയ് മാസത്തിൽ അമെരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മൂന്നാഴ്ചത്തേയ്ക്ക് എഫ് വൺ അഭിമുഖങ്ങൾ നിർത്തി വച്ചിരുന്നു. അത് വിദ്യാർഥികളുടെ യാത്രയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അമെരിക്കയിലേയ്ക്കുള്ള വിദ്യാർഥികളുടെ എണ്ണം കുറഞ്ഞപ്പോൾ ക്യാനഡയിലേയ്ക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ബ്രിട്ടനിലേയ്ക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും വർധനവുണ്ട്.