വാങ്ചുക്ക്, ആമിർ ഖാൻ
സോനം വാങ്ചുക്കിന്‍റെ അനിശ്ചിത കാല നിരാഹാര സമയം വാർത്തകളിൽ നിറഞ്ഞതോടെ ആമിർഖാൻ നായകനായി എത്തിയ 3 ഇഡിയറ്റ്സ് എന്ന ചിത്രവും ഏറെ ശ്രദ്ധനേടുകയാണ്. ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുക്കിനെ ആസ്പദമാക്കിയുള്ളതാണ് എന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമിർ ഖാൻ.
സിനിമയെടുക്കുന്ന സമയത്ത് രാജ്കുമാർ ഹിരാനിക്കോ അഭിജത് ജോഷിക്കോ വാങ്ചുക്കിനെ അറിയുക പോലുമില്ല എന്നാണ് ഇംഗ്ലണ്ടിൽ നടന്ന ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഒരു പരിപാടിയിൽ ആമിർ പറഞ്ഞത്. ആളുകൾ വാങ്ചുക്കിനെ ബഹുമാനിക്കാൻ 3 ഇഡിയറ്റ്സുമായി എന്തെങ്കിലും ബന്ധമുണ്ടാകേണ്ട കാര്യമില്ല. ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് അദ്ദേഹത്തിന്‍റെ ആരോഗ്യത്തേക്കുറിച്ചാണെന്നും ആമിർ ഖാൻ പറഞ്ഞു.
"അതൊരു തെറ്റായ ധാരണയാണ്. ചതുറിന്‍റെ വിഡിയോ ഞാൻ കണ്ടിരുന്നു. അവൻ പറഞ്ഞത് തെറ്റാണ്. സംവിധായകൻ രാജ്കുമാർ ഹിരാനിക്കോ എഴുത്തുകാരൻ അഭിജത് ജോഷിക്കോ സിനിമ എടുക്കുന്ന സമയത്ത് വാങ്ചുക്കിനെ അറിയില്ലായിരുന്നു. തന്നേ ആസ്പദമാക്കിയല്ല ആ കഥാപാത്രം ഒരുക്കിയതെന്ന് നേരത്തെ സോനം വാങ്ചുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നമ്മൾ എല്ലാം അദ്ദേഹത്തിന്‍റെ ആരോഗ്യത്തേക്കുറിച്ചും ജീവനേക്കുറിച്ചും ആശങ്കയിലാണ്. അത് നന്നായി അവസാനിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. നിരാഹാരം അദ്ദേഹം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം."- ആമിർ ഖാൻ കൂട്ടിച്ചേർത്തു.
3 ഇഡിയറ്റ്സിലെ ചതുർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓമി വൈദ്യയുടെ വിഡിയോയ്ക്ക് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. ആമിർ ഖാന്‍റെ കഥാപാത്രം വാങ്ചുക്കിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് എന്നാണ് ഓമി പറഞ്ഞത്. വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.