അഭിരാമി സുരേഷ്
ഗായികയും സംരംഭകയുമായ അഭിരാമി സുരേഷ് കഴിഞ്ഞ ദിവസമാണ് താൻ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. തട്ടിപ്പിനെ പ്രണയതകർച്ചയായി വളച്ചൊടിക്കരുതെന്ന് പറയുകയാണ് അഭിരാമി. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഗായിക ഇത് വ്യക്തമാക്കിയത്.
തന്നെ സാമ്പത്തിക തട്ടിൽ കുരുക്കിയ ആളുമായി വ്യക്തിബന്ധം ഇല്ലെന്നാണ് അഭിരാമി പറഞ്ഞത്. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ആറ് മാസം മുമ്പാണ് ഇയാളെ പരിചയപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പിനെ തകർന്ന പ്രണയമായി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അഭാരാമി പറയുന്നു.
'വിഷയം പ്രണയമല്ല. ഞാൻ പരാമർശിക്കുന്ന വ്യക്തിയുമായി എനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല. ആറേഴ് മാസം മുമ്പ് ഔദ്യോഗിക ആവശ്യത്തിന് വേണ്ടി മാത്രമാണ് ഞാൻ അവരെ കണ്ടത്. അതുകൊണ്ട് ഈ സാമ്പത്തിക തട്ടിപ്പിനെ ഒരു 'തകർന്ന പ്രണയകഥ'യായി ചിത്രീകരിക്കുന്നത് ദയവായി അവസാനിപ്പിക്കുക. അത് പൂർണമായും തെറ്റായ കാര്യമാണ്. പ്രൊഫഷണൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കുറിച്ച് സംരംഭകർക്കും സംരംഭം സ്വപ്‌നം കാണുന്നവർക്കും മുന്നറിയിപ്പ് നൽകാൻ വേണ്ടി മാത്രമാണ് ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.'-അഭിരാമി കുറിച്ചു.
സാമ്പത്തിക തട്ടിപ്പിനെതുടർന്ന് തന്‍റെ സാമ്പത്തിക അടിത്തറയും വിശ്വാസ്യതയും തകർന്നു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭിരാമി വ്യക്തമാക്കിയത്. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് തന്നെ കെണിയിൽ വീഴ്ത്തിയത് എന്നാണ് അഭിരാമി പറയുന്നത്. എന്നാൽ തട്ടിപ്പുകാരന്‍റെ പേര് വെളിപ്പെടുത്താൻ തയാറായില്ല. നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തമാകാനുണ്ടെന്നും താരം പറഞ്ഞു. കൂടുതൽ പേർ അയാളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അയാൾ ആരാണെന്ന് വെളിപ്പെടുത്തുമെന്നും അഭിരാമി പറയുന്നു. വളരാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനെയും പോലെ, തികച്ചും ആത്മാർത്ഥമായ ഒരു അവസരമായാണ് താൻ അതിനെ കണ്ടതെന്നും വ്യാജ വാഗ്ധാനങ്ങളിൽ വീണുപോയെന്നും താരം കൂട്ടിച്ചേർത്തു. ഇതിനെ തുടർന്ന് തന്‍റെ സാമ്പത്തിക അടിത്തറ തകരുകയും തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. താൻ മാനിസികമായി തകർന്നെന്നും ഫോൺ എടുക്കുന്നത് നിർത്തിയെന്നും പരിപാടികളിൽ പങ്കെടുക്കാതെയായെന്നും അഭിരാമി പറഞ്ഞു. താൻ ഇപ്പോഴും അതിൽ നിന്നും മുക്തയായിട്ടില്ല എന്നാണ് അഭിരാമി പറയുന്നത്. സഹതാപത്തിനു വേണ്ടിയല്ല അതിജീവനം എന്ന നിലയിലാണ് തന്‍റെ അനുഭവം പങ്കുവച്ചതെന്നും താരം പറഞ്ഞു.