സാറാ അലി ഖാൻ, അമൃത സിങ്, ഓറി
2021ൽ ഉണ്ടായ ഒരു സംഭവത്തെ തന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ച് ബോളിവുഡിലെ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ഒർഹാൻ അവത്രമണി (ഓറി). ബോളിവുഡ് നടി സാറാ അലി ഖാന്‍റെ അമ്മയായ അമൃത സിങ്ങുമായി ബന്ധപ്പെട്ട അനുഭവമാണ് തന്നെ ഏറെ മാനസികമായി തളർത്തിയതെന്ന് ഓറി പറയുന്നു. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒറി ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ നേരിട്ട അനുഭവം ഏറെ വേദനാജനകമായിരുന്നുവെന്ന് അമൃത അലി ഖാനെ പരാമർശിച്ചുകൊണ്ട് ഓറി പറഞ്ഞു. ജീവിതത്തിൽ ഇതുപോലൊരു സാഹചര്യം മുൻപ് നേരിട്ടിട്ടിരുന്നില്ല. ആ കാലഘട്ടം തന്നെ ഏറെ ബുദ്ധിമുട്ടിച്ചു. ആ സമയത്ത് എങ്ങനെയെങ്കിലും ആ ഘട്ടം അവസാനിച്ചാൽ മതിയെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും ഓറി ഓർത്തെടുത്തു. വിചിത്രമായ രീതിയിൽ നോക്കുമ്പോൾ ആ അനുഭവത്തിന് അമൃതയോട് നന്ദി പറയേണ്ടിവരുമെന്നും ഓറി പറഞ്ഞു. എന്നാൽ തനിക്കും അമൃത സിങ്ങിനുമിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓറി വെളിപ്പെടുത്തിയില്ല.
അതേസമയം, അമൃതയുമായുള്ള പ്രശ്നം അവരുടെ മകൾ സാറാ അലി ഖാനുമായുള്ള സൗഹൃദത്തെയും ബാധിച്ചെന്നും ഓറി വ്യക്തമാക്കി. 2025ൽ സാറയുടെ ജന്മദിനത്തിൽ ഓറി പങ്കുവച്ച ചില ചിത്രങ്ങളെച്ചൊല്ലിയാണ് ഇരുവരുടെയും സൗഹൃദത്തിൽ വിള്ളലുണ്ടായത്. പിന്നാലെ ‘മൂന്ന് വൃത്തികെട്ട പേരുകൾ’ എന്ന പേരിൽ ഓറി പങ്കുവച്ച റീലിൽ സാറ, അമൃത, പാലക് എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സാറാ അലി ഖാനും സഹോദരൻ ഇബ്രാഹിം അലി ഖാനും ഓറിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. തുടർന്ന് ഇരുവരെയും ലക്ഷ്യമിട്ടുള്ളതെന്ന് തോന്നിക്കുന്ന ചില പരോക്ഷ പോസ്റ്റുകളും ഓറി പങ്കുവച്ചിരുന്നു. ഇബ്രാഹിമിനെ ‘ബേഷറം’ (ലജ്ജയില്ലാത്തവൻ) എന്നും ഓറി വിശേഷിപ്പിച്ചിരുന്നു. സംഭവങ്ങൾക്ക് ശേഷം സാറയുമായും ഇബ്രാഹിമുമായും ഇപ്പോൾ ബന്ധമില്ലെന്നും ഓറി സ്ഥിരീകരിച്ചു.