എ.വി.എം ശരവണൻ
ചെന്നൈ: തമിഴിലെ മുതിർന്ന സിനിമ നിർമാതാവ് എ.വി.എം ശരവണൻ ( 86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്‍റെ 86 ാം പിറന്നാൾ. എവിഎം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
രജനികാന്തിന്‍റെ ശിവാജി ദ ബോസ്, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സ്വാമി, കജോൾ, പ്രഭുദേവ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മിൻസാരക്കനവ്, സൂര്യയുടെ അയൻ, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.
എവിഎം പ്രൊഡക്ഷൻസിന്‍റെയും സ്റ്റുഡിയോയുടെ ഉടമയായ എ.വി മെയ്യപ്പന്‍റെ മകനായിട്ട് 1939 ലായിരുന്നു ശരവണന്‍റെ ജനനം. പിന്നീട് അച്ഛന്‍റെയും സഹോദരന്‍റെയും പാത പിന്തുടർന്ന് സിനിമ മേഖലയിലെത്തി. 1950 മുതൽ സിനിമ നിർമാണരംഗത്ത് സജീവമാണ്. 1979 ൽ പിതാവിന്‍റെ മരണശേഷം എവിഎം പ്രൊഡക്ഷൻസിന്‍റെ സാരഥ്യം ഏറ്റെടുത്തു. മലയാളത്തിൽ ടിവി പരമ്പരകളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. നിർമാതാവ് എം.എസ് ഗുഹൻ മകനാണ്.