ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടിനെ ചൊല്ലി തർക്കം രൂക്ഷം. നടി ശ്വേത മേനോന്‍റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി പിരിച്ചു വിടണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ‍്യം ഉന്നയിച്ചു.
ഇതോടെ ഭരണസമിതിക്ക് വാർഷിക റിപ്പോർട്ട് പാസാക്കാൻ സാധിക്കാതെ വരുകയും ഇതിനു പിന്നാലെ താൻ രാജിവയ്ക്കുകയാണെന്ന് ശ്വേത മേനോൻ യോഗത്തിനിടെ സ്റ്റേജിൽ കയറി നിന്ന് വൈകാരികമായി പ്രഖ‍്യാപിക്കുകയും ചെയ്തു.
തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നാണ് ശ്വേത പറയുന്നത്. എന്നാൽ തന്നെ ബിജെപിക്കാരിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. ഇതോടെ ശ്വേത സ്റ്റേജിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. ശ്വേതയെ മറ്റു അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും ശ്രമിച്ചു.
സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതിരുന്നത്. റിപ്പോർട്ടിൽ വ‍്യക്തത കുറവുണ്ടെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ ശരിയല്ലെന്നുമാണ് അംഗങ്ങളുടെ പ്രധാന ആരോപണം.
കണക്ക് അവതരിപ്പിക്കുന്നതിന് 45 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് ശ്വേത മേനോന്‍റെ ആവശ‍്യം. അതേസമയം, വിഷയത്തിൽ മോഹൻലാൽ നിലപാട് വ‍്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ‍്യപ്പെട്ടു.