കാലാ ഹിരൺ പോസ്റ്റർ, സൽമാൻ ഖാൻ
സൽമാൻ ഖാൻ ആരാധകരിൽ നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാലാ ഹിരൺ നിർമാതാവ് അമിത് ജാനി. 24 മണിക്കൂറിനുള്ളിൽ രണ്ട് വധഭീഷണി തനിക്ക് വന്നതായാണ് അമിത് സോഷ്യൽ വെളുപ്പെടുത്തിയത്. കാലാ ഹിരൺ: ദി ബാറ്റിൽ ഫോർ ലെഗസി എന്ന സിനിമയ്ക്കെതിരേ സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ നിർമാതാവിനെതിരേ വധഭീഷണി എത്തിയത്. സൽമാൻ പ്രതിയായ കൃഷ്ണമൃഗ വേട്ട കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിന്‍റെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്.
പിന്നാലെയാണ് അമിത് ജാനിക്ക് നേര വധധഭീഷണി എത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ കൊലചെയ്യും എന്നാണ് ഭീഷണി. പാകിസ്ഥാനിൽ നിന്നാണ് ഭീഷണി എത്തിയത്. പിന്നാലെ അമിത് പൊലീസിൽ പരാതി നൽകി. തീവ്രവാദിയായ ഷഹ്സാദ് ബ്രഹ്മദാഗ് ബുഗ്ദിയാണ് വധഭീഷണി നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്. താൻ സൽമാൻ ഖാന്‍റെ ആരാധകനാണെന്ന് ഫോൺ വിളിച്ച ആൾ തന്നോട് പറഞ്ഞതായും അമിത് ആരോപിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് സൽമാൻ ഖാൻ കാലാ ഹിരണിനെതിരേ കോടതിയെ സമീപിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നും പോസ്റ്ററുകളെല്ലാം നീക്കം ചെയ്യണമെന്നുമാണ് സൽമാന്‍റെ ആവശ്യം. എന്നാൽ സൽമാന്‍റെ വാദം അമിത് ജാനി തള്ളി. സൽമാൻ ഖാന്‍റെ ജീവിതമല്ല ചിത്രത്തിൽ പറയുന്നതെന്നും കൃഷ്ണമൃഗത്തെ സംരക്ഷിക്കാനുള്ള ബിഷ്ണോയ് കമ്യൂണിറ്റിയുടെ പോരാട്ടത്തിന്‍റെ കഥയാണ് ചിത്രത്തിൽ പറയുന്നത് എന്നാണ് അമിത്തിന്‍റെ വാദം.