ധുരന്ധർ തിരക്കഥ നൽകിയത് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന്? പ്രതികരിച്ച് നടൻ
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ധുരന്ധർ. രണ്ട് ഭാഗവും സൂപ്പർഹിറ്റായതിനു പിന്നാലെ സിനിമയെക്കുറിച്ച് പല അഭ്യൂഹങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂട്ടത്തിൽ ഒന്ന് ധുരന്ധറിന്‍റെ തിരക്കഥ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ളതാണ് എന്നായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രാകേഷ് ബേദി രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് തിരക്കഥ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് വന്നതാണ് എന്ന പ്രചരണമുണ്ടായത്. "സിനിമ ഹിറ്റായപ്പോൾ ചില ആളുകളുടെ ആരോപണം ധുരന്ധർ സ്ക്രിപ്റ്റ് നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ചതാണ് എന്നായിരുന്നു. അങ്ങനെയൊരു വരി എഴുതാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ ആരാണ് ഉള്ളത്. ആർക്കും അത് ആലോചിക്കാൻ പോലുമാവില്ല."- രാകേഷ് ബേദി പറഞ്ഞു.
സിനിമയിൽ തമാശ ഉൾപ്പെടുത്തട്ടെ എന്ന് ചോദിച്ചത് താനാണെന്നും ആദിത്യ ധറിന് ആദ്യം ഇതിൽ താൽപ്പര്യമുണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഞാൻ ആദിത്യയോട് പറഞ്ഞു, കുറച്ച് തമാശ കൂട്ടിച്ചേർത്ത് ഇതിനെ മികച്ചതാക്കാനാവുമെന്ന് എനിക്ക് തോന്നുന്നു. ഞാൻ അത് ചെയ്യട്ടേ എന്ന്. അദ്ദേഹം പറഞ്ഞു, രാകേഷ് ജീ, ഇപ്പോൾ അത് പറയാൻ ബുദ്ധിമുട്ടാണ്. എന്താകുമെന്ന് നോക്കാമെന്ന്. തുടക്കത്തിൽ അദ്ദേഹം അത്ര താൽപ്പര്യം കാണിച്ചില്ല. എന്നാൽ പോകപ്പോകെ അദ്ദേഹവും അത് ആസ്വദിച്ചു. ഞാനും ആസ്വദിക്കാൻ തുടങ്ങി.- നടൻ പറഞ്ഞു. ചിത്രത്തിൽ ജമീൽ ജമാലി എന്ന കഥാപാത്രത്തെയാണ് രാകേഷ് ബേദി അവതരിപ്പിച്ചത്.