ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസന്‍റെ 37-ാം ജന്മദിനത്തിൽ തീരാനോവായി പിതാവ് ശ്രീനിവാസന്‍റെ അപ്രതീക്ഷിത വിയോഗം. പരസ്പരം കലഹിച്ചും സ്നേഹിച്ചുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലപ്പോഴും ഇരുവരും പ്രതികരിച്ചിട്ടുണ്ട്. ഇന്ന് ഛേദനയറ്റ അച്ഛന്‍റെ ശരീരത്തിനടുത്തിരുന്ന് വിങ്ങിപ്പൊട്ടിയിരിക്കുന്ന ധ്യാനിന്‍റെ ദൃശ്യങ്ങൾ കണ്ടുനിന്നവരെ പോലും ദുഃഖത്തിലാഴ്ത്തി.
കോഴിക്കോട്ടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ധ്യാൻ, വിവരമറിഞ്ഞ ഉടൻ തന്നെ കൊച്ചിയിലെ വീട്ടിലേക്ക് എത്തി. ഒരു ചിരിയോടെയല്ലാതെ അച്ഛനെക്കുറിച്ച് സംസാരിക്കാത്ത മകനാണ് ധ്യാൻ.
പൊതുയിടങ്ങളില്‍ പോലും ധ്യാനും ശ്രീനിവാസനും പരസ്പരം ട്രോളിയും കൊണ്ടും കൊടുത്തുമുള്ള പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അവസാന നാളുകളിൽ ശ്രീനിവാസൻ ധ്യാനിനോട് ഏറെ അടുത്ത് നിൽക്കാൻ ശ്രമിച്ചിരുന്നു.
ഹോക്കിയിൽ ഇന്ദ്രജാലം തീർത്ത ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാൻ എന്ന് പേരിട്ടതെന്ന് ഒരിക്കൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ആ ചന്ദ് കട്ട് ചെയ്തതിന്‍റെ കുഴപ്പം അവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേ വേദിയിലുണ്ടായിരുന്ന ധ്യാൻ അന്ന് മലയാള സിനിമയിൽ ഞാനിപ്പോൾ ഒരു മാന്ത്രികനാണെന്ന് പ്രതികരിച്ചിരുന്നു.
പിതാവിന്‍റെ അതേ സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരമാണ് ധ്യാനിന്‍റേത്. ഇരുവരുടെയും പരസ്യമായ വാക്പോരുകളും വിമർശനങ്ങളും ട്രോളുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.