ഡോ. ഹാരിസ് ചിറയ്ക്കൽ, ഹൃദയപൂർവം സിനിമയിൽ മോഹൻലാൽ.
മോഹൻലാൽ - സത്യൻ അന്തിക്കാട് ടീമിന്‍റെ സൂപ്പർഹിറ്റ് സിനിമ ഹൃദയപൂർവം രൂക്ഷ വിമർശനത്തിനു പാത്രമാകുന്നു. പേശികളും നാഡികളും മാത്രമുള്ള വെറുമൊരു പമ്പാണ് ഹൃദയം. അതിലൂടെ വികാരമൊന്നും മാറ്റിവയ്ക്കാനാവില്ല. സയൻസിനെ വളച്ചൊടിക്കുന്നതു വഴി ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ് നഷ്ടമാകുന്നതെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ.
വളരെ സീനിയറായ സംവിധായകൻ തീർത്തും അലക്ഷ്യമായി കൈകാര്യം ചെയ്ത വിഷയമാണ് ഹൃദയപൂർവം എന്ന സിനിമയെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹൃദയത്തിൽ കൂടി സ്വഭാവങ്ങളും ശീലങ്ങളും വികാരങ്ങളുമൊക്കെ കൈമാറ്റം ചെയ്യുന്നു എന്നു പറയുന്നത് വെറും കുട്ടിക്കഥ മാത്രമാണ്. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളുമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി വികാരമൊന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല.
അവയവം മാറ്റിവച്ച വ്യക്തി സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും ചിത്രത്തിലില്ല. എല്ലാം വെറും തമാശയാക്കിക്കളഞ്ഞെന്ന് അദ്ദേഹം വിമർശിക്കുന്നു.
അവയവം സ്വീകരിച്ചവർ പാലിക്കേണ്ട മുൻകരുതലുകൾ അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്:
മാസ്ക് ഉപയോഗിക്കുക
ധാരാളം ജനക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക
വളർത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകാതിരിക്കുക
അപകടങ്ങൾ, അടിപിടി ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക
മസ്തിഷ്ക മരണത്തിനു ശേഷമുള്ള അവയവദാനത്തിന് ജോസഫ് എന്ന സിനിമ ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബ്രെയിൻ ഡെത്തുണ്ടാക്കാൻ വിദൂര സാധ്യത പോലുമില്ലെന്നും ഡോ. ഹാരിസ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഹൃദയപൂർവം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്ക്ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂർവത്തിൽ ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഉണ്ടാകാൻ പാടുള്ളു. ബഹുമാനം. RESPECT. ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങൾ കൊണ്ടോ, ബ്രെയിൻ ഡെത്ത് സ്റ്റേജിൽ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഉറ്റ ബന്ധുക്കൾ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന ബൃഹത്തായ ടീം വർക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്‍റെ മൊത്തം പ്രതിരോധ ശക്തി (immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇൻഫെക്ഷനുകളാണ് പ്രധാന വില്ലൻ. പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം. മാസ്ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി (pet animals) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫങ്കസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക. ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി "വികാരം " ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.