"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ഓ റോമിയോ. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നതിനു പിന്നാലെ മുംബൈ അണ്ടർവേൾഡ് അടക്കിവാണിരുന്ന ഹുസൈൻ ഉസ്താരയുടെ ജീവിതമാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇപ്പോൾ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ഹുസൈന്‍റെ മകൾ സനോബർ ഷേയ്ഖ്.
കുടുംബത്തിന്‍റെ അനുവാദം വാങ്ങാതെയാണ് അച്ഛന്‍റെ ജീവിതം സിനിമയാക്കിയത് എന്നാണ് സനോബർ ആരോപിക്കുന്നത്. രണ്ട് നോട്ടീസുകളാണ് ഇതിനോടകം അണിയറ പ്രവർത്തകർക്ക് അയച്ചത്. എന്നാൽ ആരോപണം തള്ളിക്കൊണ്ട് അണിയറ പ്രവർത്തകർ രംഗത്തെത്തി. ഷാഹിദിന്‍റെ കഥാപാത്രത്തിന് ഹുസൈൻ ഉസ്താരയുമായി ബന്ധമില്ല എന്നാണ് ഇവർ പറയുന്നത്. പിന്നാലെ ചിത്രത്തിന്‍റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സനോബർ.
''സിനിമയിൽ ഷാഹിദിന് നൽകിയിരിക്കുന്നത് എന്‍റെ അച്ഛന്‍റെ ലുക്കും സ്റ്റൈലുമാണ്. ആ തൊപ്പിയൊക്കെ. പൂർണമായി അച്ഛനെ പോലെ ആണ്. ഇന്‍റർനെറ്റിൽ തിരഞ്ഞാൽ അച്ഛന്‍റെ അതേ ലുക്കിലുള്ള ചിത്രങ്ങൾ ലഭിക്കും. എന്നാൽ നിർമാതാക്കൾ പറയുന്നത് അത് ബയോപിക്കോ ഡോക്യുമെന്‍ററിയോ അല്ലെന്നാണ്. ഓരോ വിഡിയോ പുറത്തുവരുന്തോറും അത് ഞങ്ങളുടെ കുടുംബത്തെ വളരെ മോശമായി ബാധിക്കുന്നുണ്ട്. അച്ഛനെക്കുറിച്ച് സിനിമ വരുന്നുണ്ടല്ലേ എന്ന് ചോദിച്ച് നിരവധി പേരാണ് മെസേജ് അയക്കുന്നത്.'' - സനോബർ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു.
1980കളിലും 90കളിലും മുംബൈ അധോലോകം ഏറെ ഭയപ്പെട്ടിരുന്ന പേരാണ് ഹുസൈൻ ഉസ്താര. കൂർത്ത മുനയുള്ള ബ്ലേഡുകൾകൊണ്ടാണ് എതിരാളികളെ ഹുസൈൻ നേരിട്ടിരുന്നത്. അങ്ങനെയാണ് പേനക്കത്തി എന്ന് അർഥം വരുന്ന ഉസ്താര എന്ന പേര് ഹുസൈന് ചാർത്തിക്കൊടുത്തത്. ദാവൂദ് ഇബ്രാഹിമിന്‍റെ എതിരാളിയായിരുന്നു ഹുസൈൻ.