നീന കുറുപ്പ്, ലക്ഷ്മിപ്രിയ
അമ്മയിലെ രാജിയിൽ പ്രതികരിച്ച് നടി നീനാ കുറുപ്പ്. അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷമാണ് നീനാ കുറുപ്പ് മാധ്യമങ്ങളോട് സംസാരിച്ചത്. എനിക്കെന്തായാലും സന്തോഷമായി. അവളെ പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നതിനാൽ താമസിച്ചു പോയി. അവൾക്ക് കിട്ടാൻ പോകുന്ന ശിക്ഷ എന്താണെന്ന് അവൾക്ക് മനസിലായി. അതു കൊണ്ട് അവൾ രാജി വച്ചു എന്നാണ് നീനാ കുറുപ്പ് പറഞ്ഞത്. എന്നാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കാൻ തയാറായില്ല. എനിക്ക് ആ പേര് പറയാൻ പോലും ഇഷ്ടമില്ല. അത്രയും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ്. ഇൻഡസ്ട്രിയിൽ 39 വർഷമായി ഉള്ളയാളാണ് ഞാൻ. ഇതു വരെ മോശമായി പറയാൻ ആർക്കും അവസരമുണ്ടാക്കിയിട്ടില്ല എന്നും നീനാ കുറുപ്പ് പറഞ്ഞു.
അമ്മ കുടുംബയോഗത്തിനു ശേഷം നടി ലക്ഷ്മിപ്രിയ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വോയ്സ് മെസേജ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നീനാ കുറുപ്പിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടുള്ള വോയ്സ് മെസേജിനു പിന്നാലെയാണ് അമ്മയിലെ കലഹം ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. വിഷയത്തിൽ ഇതു വരെയും നീന കുറുപ്പ് പ്രതികരിച്ചിരുന്നില്ല.
ജനറൽ ബോഡി യോഗത്തിൽ എതിർപ്പ് ഉണ്ടായതിനെത്തുടർന്ന് ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളെല്ലാം രാജി സമർപ്പിച്ചിരുന്നു. തൊട്ടു പിന്നാലെ ലക്ഷ്മിപ്രിയ അമ്മ സംഘടനയിൽ നിന്നും രാജി വച്ചു.തനിക്ക് അമ്മയിൽ നിന്ന് പെൻഷൻ വേണ്ടതില്ലെന്നും മരിച്ചാൽ പോലും കാണാൻ വരരുതെന്നും ഉള്ള കുറിപ്പ് പങ്കു വച്ചതിനു ശേഷമാണ് ലക്ഷ്മിപ്രിയ രാജി വച്ചത്. വ്യാജ പരാതി നൽകി തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി അൻസിഹ ഹസനും ലക്ഷ്മിപ്രിയയ്ക്കെതിരേ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.