Govinda
അമ്മ മരിച്ചതിനു പിന്നാലെ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ ഗോവിന്ദ. നർമദയിൽ ചാടി മരിച്ചാൽ അമ്മയെ വീണ്ടും കാണാനാകുമെന്ന ചിന്തയാണ് തന്നെ അപ്പോൾ നയിച്ചിരുന്നതെന്നാണ് താരം പറയുന്നത്. രൂപ എന്ന പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.1996ലാണ് ഗോവിന്ദയുടെ മാതാവും ഹിന്ദുസ്ഥാനി സംഗീതജ്ഞയും നടിയുമായ നിർമല ദേവി മരണപ്പെട്ടത്. മരിക്കുമ്പോൾ 69 വയസായിരുന്നു അവർക്ക്.
"ആ സമയത്ത് ഞാൻ കടുത്ത സങ്കടത്തിലായിരുന്നു. സഹിക്കാനാകാത്ത വേദനയായിരുന്നു. ഒരു നിമിഷത്തിൽ എല്ലാം തീർന്നുവെന്നു പോലും തോന്നിപ്പോയിരുന്നു. അങ്ങനെ ഞാൻ നർമദ നദിയുടെ അരികിലെത്തി. നദിയിലേക്ക് കുറച്ചു കൂടി പോയാൽ അമ്മയെ വീണ്ടും കാണാനാകുമെന്ന് എനിക്ക് തോന്നി. ഞാൻ നദിയിലേക്ക് നടന്നു.." എന്നാണ് താരം പറയുന്നത്. ഒരു തരം ആത്മഹത്യാ പ്രവണത തന്നെയായിരുന്നു അത്. അമ്മയുമായി അത്രയും അടുപ്പമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അത്രയധികം സ്നേഹമാണ് അമ്മയോടുണ്ടായിരുന്നതെന്നും താരം പറയുന്നു.
ഠആളുകൾ ആ അവസ്ഥയെ സൂചിപ്പിക്കാൻ ആത്മഹത്യ പോലുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. അതിനു മറ്റൊരു ഭാവവും രൂപവും വരുന്നുവെന്ന് മാത്രം.. " ഗോവിന്ദ കൂട്ടിച്ചേർത്തു. നദിയിലേക്ക് നടന്നു പോയ സമയത്ത് ഒരു സന്യാസിയാണ് തനിക്കരികിലേക്ക് വന്ന് തിരിച്ചു കൊണ്ടു പോയത്.
"അദ്ദേഹം എന്നെ വിളിച്ചു കൊണ്ട് എന്‍റെ അരികിലേക്ക് വന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ആ സമയത്താണ് താനെന്താണ് ചെയ്യാൻ പോകുന്നതെന്ന് താൻ തിരിച്ചറിഞ്ഞത്. അതു മാത്രമല്ല ജീവിക്കാൻ ഇനിയും കാരണങ്ങൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. എന്‍റെ കുട്ടികൾക്കു വേണ്ടി ജീവിക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു". എങ്കിലും അത്തരമൊരു മാനസികാവസ്ഥയിൽ നിന്ന് തിരിച്ചു വരാൻ 15 ദിവസങ്ങളോളം എടുത്തുവെന്നും സമയം മുന്നോട്ടു പോയപ്പോൾ ഇനിയും തനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞുവെന്നും ഗോവിന്ദ പറയുന്നു.
അമ്മ മരിച്ചതിനു പിന്നാലെ സിനിമയോടുള്ള തന്‍റെ സമീപനത്തിലും മാറ്റം വന്നുവെന്നാണ് ഗോവിന്ദ പറയുന്നത്. ഠകുടുംബത്തിനും അമ്മയ്ക്കും വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ സാധിച്ചുവെന്നതാണ് തന്‍റെ വലിയ നേട്ടം. ഞാനെന്തായി മാറണമെന്ന് അമ്മ ആഗ്രഹിച്ചിട്ടുണ്ടോ അതെല്ലാം സഫലമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്." അമ്മയുടെ സ്വപ്നങ്ങൾ ഞാൻ നിറവേറ്റിയിട്ടുണ്ടെന്നും താരം പറയുന്നു.