തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമൃത ടിവി സംപ്രേഷണം ചെയ്യുന്ന 'മഴയെത്തും മുൻപേ' ആണ് മികച്ച ടെലിവിഷൻ പരമ്പര. ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രൻ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, മലയാളം ടെലിവിഷൻ മേഖലയിലെ ക്രിയാത്മകതയിൽ വലിയ ഇടിവുണ്ടാകുന്നതായി പുരസ്കാര ജൂറി വിമർശനം ഉന്നയിച്ചു. കഥാ വിഭാഗത്തിൽ ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ട 81 എൻട്രികളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടതായാണ് ജൂറിയുടെ വിലയിരുത്തൽ.
സീരിയലുകളെ അപേക്ഷിച്ച് ടെലിഫിലിമുകൾ ഭേദപ്പെട്ട നിലവാരം പുലർത്തിയെന്ന് ജൂറി ചൂണ്ടിക്കാട്ടി. എന്നാൽ, സീരിയലുകളിൽ ആവർത്തന വിരസതയാണെന്നും കണ്ടു മടുത്ത നിലവാരം കുറഞ്ഞ പ്രമേയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജൂറി കുറ്റപ്പെടുത്തി.
സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രവണത തന്നെ തുടരുന്നു. മിക്ക പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുവർത്തനങ്ങളായിരുന്നു. മാത്രമല്ല, ഹാസ്യ പരിപാടികൾ അരോചകമായി മാറുന്നുവെന്നും ജൂറി നിരീക്ഷിച്ചു. കുട്ടികളെ വെച്ച് ചിത്രീകരിക്കുന്നത് കൊണ്ടുമാത്രം ചിത്രം കുട്ടികളുടെ ഹ്രസ്വചിത്രമാകുന്നില്ല. പല ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി.
മികച്ച കോമഡി പ്രോഗ്രാം- മറിമായം, മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെ)- മൊളഞ്ഞി, 20 മിനിറ്റിൽ കൂടുതൽ- എഫ് ഫോർ ഫ്രീഡം, മികച്ച കുട്ടികളുടെ ഹ്രസ്വ ചിത്രം - ട്രാപ്പ്. എന്നിവയാണ് പ്രധാനപ്പെട്ട മറ്റ് ടെലിവിഷൻ പുരസ്കാരങ്ങൾ.