leo review
leo review 
Entertainment

ലിയോ സ്വീറ്റ് മാത്രമല്ല കുറച്ച് സ്പൈസിയുമാണ്: Leo Review

#രഞ്ജിത് കൃഷ്‌ണ

പടം കണ്ട് പുറത്തിറങ്ങുമ്പോൾ മനസുകൊണ്ട് പറയും ലിയോ ദാസ് സ്വീറ്റ് മാത്രമല്ല കുറച്ച് സ്പൈസിയുമാണെന്ന്. ലോകമെമ്പാടുമുള്ള വിജയ് ആരാധകർക്ക് ഇന്ന് ഉത്സവമാണ്. ലിയോ റിലീസ് ചെയ്‌തതോടെ ഇന്ന് പുലർച്ചെ മുതൽ ഇനി കുറച്ച് ദിവസങ്ങൾ അങ്ങോട്ട് തിയേറ്ററുകൾ പൂരപ്പറമ്പ് ആയിരിക്കും. വിജയ് എന്ന താരരാജാവിനെ വാഴ്ത്താൻ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു നീണ്ടനിര തന്നെയുണ്ട്. ചിത്രം കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നത് ലിയോ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കും എന്ന്.

ഹിമാചൽപ്രദേശിലെ ഒരു ഗ്രാമത്തിൽ കോഫി ഷോപ്പ് നടത്തി വരുന്ന പാർത്ഥിപനും കുടുംബത്തിനും അവിചാരിതമായി ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെയാണ് ലിയോ ആരംഭിക്കുന്നത്. സസ്പെൻസുകളും, ആക്ഷൻ രംഗങ്ങളും, വയലൻസുകളുംകൊണ്ട് സമ്പന്നമായ ലിയോ ഒരു പക്കാ പാക്ക്ഡ് ലോകേഷ് കനഗരാജ് ചിത്രമെന്ന് നിസംശയം പറയാം.

കണ്ടു മറന്ന ദളപതി ചിത്രങ്ങൾക്ക് പകരം മറ്റൊരു വിജയിയെ സ്‌ക്രീനിൽ നിറഞ്ഞു നില്കുന്നത് ചിത്രത്തിന് പുതുമ നൽകുന്നു. തുടക്കം മുതൽ ഒടുക്കം വരെ നിന്ന വിജയുടെ എനർജിയും, ലോകേഷിൻ്റെ മികവും തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ. ആന്റണി ദാസായി എത്തിയ സഞ്ജയ് ദത്ത്, ഹെറാൾഡ് ദാസായി എത്തിയ അർജുൻ സർജ എന്നിവർ ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. പാർഥിപൻ എന്ന വിജയ് കഥാപാത്രത്തിൻ്റെ ഭാര്യ സത്യയുടെ റോൾ തൃഷയുടെ കയ്യിൽ ഭദ്രമാണ്. മകൻ സിദ്ധാർഥായി മലയാളി നടൻ മാത്യു തോമസും തൻ്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്.

ജോഷിയായി എത്തിയ ഗൗതം മേനോൻ, മാസ്റ്റർ സാൻഡി, മിഷ്കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി എന്നിവർക്ക് കൃത്യമായ സ്‌ക്രീൻ സ്പേസ് നൽകാൻ സംവിധായകന് കഴിഞ്ഞു. കൂട്ടത്തിൽ മാസ്റ്റർ സാൻഡിയുടെ രംഗങ്ങളൊക്കെ ഗംഭീരമാക്കിയിരിക്കുന്നു. എന്നാൽ അനുരാഗ് കശ്യപിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല.

എറെ ചർച്ചകൾക്ക് ഇടം കൊടുത്ത ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലൻസിൻ്റെ അഡോപ്റ്റേഷൻ ആണോ എന്ന ചോദ്യത്തിന് ചിത്രത്തിൻ്റെ തുടക്കത്തിൽ തന്നെ ഉത്തരം ലഭിക്കുന്നുണ്ട്. പ്രേടിക്ടബിൽ പ്ലോട്ടാണെങ്കിൽ പോലും ലോകേഷ് ചിത്രത്തെ ഗംഭീരമായി ക്രാഫ്റ്റ് ചെയ്‌തു വച്ചിരിക്കുന്നത് കാഴ്ച്ക്കാരനെ വിസിൽ അടിക്കാനും കയ്യടിക്കാനും പ്രേരിപ്പിക്കുമെന്ന് ഉറപ്പ്. അനിരുദ്ധിൻ്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചിത്രത്തിൽ മുഖ്യ പങ്കുവഹിക്കുന്നു. വിക്രമിലേതുപോലെ പഴയ സിനിമ ​ഗാനങ്ങൾ സംഘട്ടന രം​ഗങ്ങളിൽ ഉൾപ്പെടുത്തിയത് ചിത്രത്തിന് ഊർജം കൂട്ടുന്നുണ്ട്.

മനോജ് പരമഹംസയുടെ ഛായാ​ഗ്രഹണവും ഫിലോമിൻ രാജിൻ്റെ എഡിറ്റിങ്ങും അൻപറിവിൻ്റെ സംഘട്ടനവുമാണ് ചിത്രത്തിൻ്റെ നട്ടെല്ല്. ചിത്രത്തിൽ ആക്ഷന് എത്ര പ്രാധാന്യമാണോ അത്രെയും മികവ് പുലർത്താൻ അൻപറിവിന് സാധിച്ചു എന്ന്തന്നെ പറയാം. വയലൻസ് സീനുകളൊക്കെ ഗംഭീരം. ഏറെ ചർച്ചയായ ഹെെനയുമായുള്ള സംഘട്ടന രംഗങ്ങളും കാർ ചെയ്‌സിംഗ് രം​ഗങ്ങളുമൊക്കെ അവതരിപ്പിക്കുന്നതിൽ ലോകേഷ് ബ്രില്ലിയൻസ് വിജയകരമാക്കി.

ആദ്യ പകുതിയും രണ്ടാം പകുതിയും നിരവധി ആക്ഷൻ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ടെങ്കിലും ആദ്യ പകുതി മുന്നിട്ട് നിൽക്കുന്നു. ലിയോ എൽസിയു ആണോ അല്ലയോ എന്നത് തിയേറ്ററിൽ കണ്ട് അനുഭവിക്കുന്നതിനാകും കൂടുതൽ മധുരം. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കംപ്ലീറ്റ് വിജയ് ഷോ കണ്ട് ആഘോഷിക്കാൻ താല്പര്യമുണ്ടെങ്കിൽ എന്തായാലും ടിക്കറ്റ് എടുക്കാം.

ഇറാനിൽ അഞ്ചുദിവസം ദുഃഖാചരണം; പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്

രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടിസിറക്കാൻ പൊലീസ്

ഗൃഹ സന്ദർശനത്തിനെത്തിയ സിപിഎം നേതാക്കൾക്ക് നേരെ യുവാവ് സ്ഫോടക വസ്തു എറിഞ്ഞു; അയൽക്കാരിക്ക് പരുക്ക്

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

രണ്ടാം പിണറായി സർക്കാർ നാലാം ​​വർഷത്തിലേക്ക്: കൂടുതൽ കരുത്തോടെ ജനകീയ വികസന മാതൃക; മുഖ്യമന്ത്രി