നാഗചൈതന്യയും സാമന്തയും
സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം ഹോട്ട് ന്യൂസുകളായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹം കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. നാഗചൈതന്യ സാമന്തയെ ചതിച്ചെന്നും അവരുടെ കരിയർ തകർത്തെന്നും പറഞ്ഞുകൊണ്ടുള്ള സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ഇപ്പോഴും സുലഭമാണ്. ഇപ്പോൾ ഇത്തരം ഓൺലൈൻ കണ്ടന്‍റുകൾക്കെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് താരം.
തന്‍റെ വ്യക്തിത്വത്തെ ദുരൂപയോഗം ചെയ്യുന്ന, അപകീർത്തിപ്പെടുത്തുന്ന ഓൺലൈൻ കണ്ടന്‍റുകളിൽ നിന്ന് സംരക്ഷണം തേടിയാണ് നാഗചൈതന്യ കോടതിയെ സമീപിച്ചത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന കണ്ടന്‍റുകളെക്കുറിച്ചും നാഗ ചൈതന്യ ആശങ്ക പ്രകടിപ്പിച്ചു. തന്‍റെ വ്യക്തിത്വം ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും താരം പറയുന്നു.
ചില ഓൺലൈൻ സൈറ്റുകളിൽ നാഗചൈതന്യ സാമന്തയെ വഞ്ചിച്ചെന്നും അവരുടെ കരിയർ തകർത്തെന്നും പറഞ്ഞുകൊണ്ടുള്ള തെറ്റായ റിപ്പോർട്ടുകൾ വരുന്നുണ്ട്. വിമർശനത്തിന് പരിധിയുണ്ട് ഇത് സൈബർ ആക്രമണം ആണ് എന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞത്. സാധാരണ മനുഷ്യരേക്കാൾ താരങ്ങൾ ഇത്തരം വിമർശകർക്ക് വിധേയരാകാറുണ്ട് എങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് വാദം കേട്ട് ജസ്റ്റിസ് സിങ് പറഞ്ഞു. വാദം കേട്ടതിന് ശേഷം നാഗചൈതന്യയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി സൂചിപ്പിച്ചു.