പേളി മാണി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ‍്യാർഥി പ്രക്ഷോഭത്തിൽ പേളി മാണി സ്വീകരിച്ച നിലപാടിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പേളി മാണിയുടെ സോഷ‍്യൽ മീഡിയ പേജ് യുവാക്കൾ കൂട്ടമായി അൺഫോളോ ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇന്‍സ്റ്റഗ്രാമിൽ പേളിയുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ രണ്ട് ലക്ഷത്തിന്‍റെ ഇടിവാണുണ്ടായിരിക്കുന്നത്. 5.7 മില‍്യണിൽ നിന്നും 5.5 മില‍്യണിലേക്ക് ഫോളോവേഴ്സിന്‍റെ എണ്ണം ചുരുങ്ങി. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല പേളിയുടെ യൂട‍്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 4.71 മില‍്യണിൽ നിന്നും 4.64 മില‍്യണായി സബ്സ്ക്രൈബേഴ്സ്. കഴിഞ്ഞ ദിവസം തന്നെ പേളിക്കെതിരേ സോഷ‍്യൽ മീഡിയയിൽ അൺഫോളോ ക‍്യാംപെയിൻ ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കണ്ടു. അക്രമസംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണം, ജീവനാണ് പ്രധാനം, അഭിപ്രായം മാറ്റിപ്പറയുന്ന ബലഹീനതയല്ല, വളർച്ചയാണ്.. എന്നീ അഭിപ്രായങ്ങളോടു കൂടിയ ദീർഘമായ പോസ്റ്റാണ് പേളി സോഷ്യൽമീഡിയയിലൂടെ പങ്കു വച്ചിരുന്നത്. എന്നാൽ പ്രശ്നത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുന്നുവെന്നാരോപിച്ച് പേളി കടുത്ത രീതിയിൽ വിമർശിക്കപ്പെട്ടു.
നിരവധി പേരാണ് പേളിക്കെതിരേ കമന്‍റും പോസ്റ്റുകളുമായി എത്തിയത്. വിമർശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതായും ആരോപണമുയർന്നിരുന്നു. പിന്നീട് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ച പ്രസ്താവനയും പേളി സ്റ്റാറ്റസ് ആക്കിയിരുന്നു. കടുത്ത വിമർശനത്തെത്തുടർന്ന് പേളി ഈ സ്റ്റാറ്റസ് നീക്കം ചെയ്തു. തൊട്ടു പിന്നാലെ ഞാൻ പേളി മാണിയാണ്, എന്‍റെ ഇഷ്ട നിറം കാവിയാണ്. ദേശീയ പതാകയിൽ ആ നിറത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന പ്രസ്താവനയുമായി പേളി മറ്റൊരു സ്റ്റാറ്റസ് പങ്കു വച്ചത്.
എന്‍റെ പോസ്റ്റ് നിരവധി പേരെ അസ്വസ്ഥരാക്കിയെന്ന് തോന്നുന്നു. ഞാൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നത് ചിലരെ അസ്വസ്ഥരാക്കുന്നു. ഇവർ ആരൊക്കെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പരാജയപ്പെട്ട സിനിമാ പ്രവർത്തകൻ എന്‍റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജ് ലേഖനം എഴുതിയിരിക്കുന്നു. പരമാവധി എരിവും അജിനോമോട്ടോയും ചേർത്ത് പറ്റുന്ന വിധത്തിലെല്ലാം എന്‍റെ കുറിപ്പിനെ അനാരോഗ്യകരമാക്കി മാറ്റിയിരിക്കുന്നു.
എന്‍റെ രണ്ട് കുട്ടികളും സുരക്ഷിതരല്ലേ എന്ന് ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എനിക്ക് നന്നായറിയാം. നിങ്ങളെന്നെ ഭീഷണിപ്പെടുത്തി എന്‍റെ പ്രസ്താവന തിരുത്തിക്കാൻ ശ്രമിക്കുകയാണോ. അതിനാദ്യം നിങ്ങളെന്നെ തൊടണം. തെറ്റായ ഒരാളുമായാണ് നിങ്ങൾ പ്രശ്നമുണ്ടാക്കുന്നത്. നിങ്ങളെനിക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകേണ്ട കാര്യമില്ല. എനിക്ക് ഉണ്ട്, ഞാനത് ഉപയോഗിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ കളിപ്പാവയല്ലെന്നും പേളി കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പേളിക്കെതിരേ അൺഫോളോ ക‍്യാംപെയിൻ തുടങ്ങിയത്.