അമ്പതിന്‍റെ പൊന്നിൻ തിളക്കത്തിൽ പൊൻമാൻ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' 50 ദിവസം പിന്നിട്ട് കുതിക്കുന്നു. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച ചിത്രം ഒരു നവാഗത സംവിധായകൻ എന്ന നിലയ്ക്ക് ജ്യോതിഷ് ശങ്കറിന്‍റെ കരിയറിലെ പൊൻതൂവൽ തന്നെയാണ്.
ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ചെറിയ തോതിൽ നർമത്തിനും പ്രാധാന്യമുണ്ട്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം, ജി.ആർ. ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്‍റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവച്ചത്. മരിയൻ ആയി സജിൻ ഗോപുവും തന്‍റെ വേറിട്ട മുഖം അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും കൈയടി നേടുന്നു.
ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന തിരക്കഥയും അതിന്‍റെ മനോഹരമായ ദൃശ്യ ഭാഷയുമാണ് ചിത്രത്തിന്‍റെ മികവ്. ദീപക് പറമ്പോൽ, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ.