"എന്‍റെ ഇഷ്ടനിറം കാവി"; മോദിയുടെ വിഡിയോ പങ്കു വച്ച് പേളി മാണി, കമന്‍റ് ബോക്സ് പൂട്ടി
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ പേളി മാണി. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കണ്ടു. അക്രമസംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണം, ജീവനാണ് പ്രധാനം, അഭിപ്രായം മാറ്റിപ്പറയുന്ന ബലഹീനതയല്ല, വളർച്ചയാണ്.. എന്നീ അഭിപ്രായങ്ങളോടു കൂടിയ ദീർഘമായ പോസ്റ്റാണ് പേളി സോഷ്യൽമീഡിയയിലൂടെ പങ്കു വച്ചിരുന്നത്. എന്നാൽ പ്രശ്നത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുന്നുവെന്നാരോപിച്ച് പേളി കടുത്ത രീതിയിൽ വിമർശിക്കപ്പെട്ടു. നിരവധി പേരാണ് പേളിക്കെതിരേ കമന്‍റും പോസ്റ്റുകളുമായി എത്തിയത്. വിമർശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതായും ആരോപണമുയർന്നിരുന്നു.
പിന്നീട് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ച പ്രസ്താവനയും പേളി സ്റ്റാറ്റസ് ആക്കിയിരുന്നു. കടുത്ത വിമർശനത്തെത്തുടർന്ന് പേളി ഈ സ്റ്റാറ്റസ് നീക്കം ചെയ്തു. തൊട്ടു പിന്നാലെ ഞാൻ പേളി മാണിയാണ്, എന്‍റെ ഇഷ്ട നിറം കാവിയാണ്. ദേശീയ പതാകയിൽ ആ നിറത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന പ്രസ്താവനയുമായി പേളി മറ്റൊരു സ്റ്റാറ്റസ് പങ്കു വച്ചത്.
എന്‍റെ പോസ്റ്റ് നിരവധി പേരെ അസ്വസ്ഥരാക്കിയെന്ന് തോന്നുന്നു. ഞാൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നത് ചിലരെ അസ്വസ്ഥരാക്കുന്നു. ഇവർ ആരൊക്കെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പരാജയപ്പെട്ട സിനിമാ പ്രവർത്തകൻ എന്‍റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജ് ലേഖനം എഴുതിയിരിക്കുന്നു. പരമാവധി എരിവും അജിനോമോട്ടോയും ചേർത്ത് പറ്റുന്ന വിധത്തിലെല്ലാം എന്‍റെ കുറിപ്പിനെ അനാരോഗ്യകരമാക്കി മാറ്റിയിരിക്കുന്നു.
എന്‍റെ രണ്ട് കുട്ടികളും സുരക്ഷിതരല്ലേ എന്ന് ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എനിക്ക് നന്നായറിയാം. നിങ്ങളെന്നെ ഭീഷണിപ്പെടുത്തി എന്‍റെ പ്രസ്താവന തിരുത്തിക്കാൻ ശ്രമിക്കുകയാണോ. അതിനാദ്യം നിങ്ങളെന്നെ തൊടണം. തെറ്റായ ഒരാളുമായാണ് നിങ്ങൾ പ്രശ്നമുണ്ടാക്കുന്നത്. നിങ്ങളെനിക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകേണ്ട കാര്യമില്ല. എനിക്ക് ഉണ്ട്, ഞാനത് ഉപയോഗിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ കളിപ്പാവയല്ലെന്നും പേളി കുറിച്ചിട്ടുണ്ട്.