സഞ്ജയ് കപൂർ
മുംബൈ: പോളോ കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി തേനീച്ചയെ വിഴുങ്ങിയതിനു പിന്നാലെ ബോളിവുഡ് താരം കരിഷ്മ കപൂറിന്‍റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു. 53 വയസ്സായിരുന്നു. യുകെയിൽ വച്ചാണ് അപ്രതീക്ഷിതമായി സഞ്ജയ് മരണത്തിന് കീഴടങ്ങിയത്. കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി തേനീച്ച സഞ്ജയുടെ വായിലൂടെ അകത്തേക്ക് കടന്നു. തൊട്ടു പുറകേ ഹൃദയാഘാതം ഉണ്ടായതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സോനാ ഗ്രൂപ് സ്ഛാപകനായ സുരീന്ദർ കപൂറിന്‍റെയും റാണി കപൂറിന്‍റെയും മകനാണ് സഞ്ജയ്. ലണ്ടനിൽ ബിബിഎ പൂർത്തിയാക്കിയതിനു ശേഷം 2003 മുതൽ ഗ്രൂപ്പിനൊപ്പം സഞ്ജയ് സജീവമായിരുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ പാർട്ടുകൾ നിർമിക്കുന്ന സോന കോംസ്റ്റാറിന്‍റെ ചെയർമാനാണ് സഞ്ജയ്. ഡിസനൈർ നന്ദി മഹ്താനിയാണ് സഞ്ജയുടെ ആദ്യ ഭാര്യ. ഇരുവരും 2000ത്തിൽ വേർപിരിഞ്ഞു. 2003ൽ കരിഷ്മ കപൂറുമായി വിവാഹം കഴിച്ചു.
ഇരുവർക്കും സമീറ, സോൺ കിയാൻ എന്നീ രണ്ടും മക്കളുമുണ്ട്. 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു. എങ്കിലും കുട്ടികളെ ഇരുവരും ഒരുമിച്ചാണ് നോക്കുന്നത്. പിന്നീട് മോഡലും സംരംഭകയുമായ പ്രിയ സച്ദേവിനെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകനുമുണ്ട്.
പോളോയോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന സഞ്ജയ്ക്ക് ഓറിയസ് എന്ന പേരിൽ ഒരു പോളോ ടീമും സ്വന്തമായുണടായിരുന്നു.