പവൻ കല്യാണിന്‍റെ 'ഒ ജി' സിനിമയുടെ ടിക്കറ്റ് വർധനവിനെ വിമർശിച്ച് ഹൈക്കോടതി
ഹൈദരബാദ്: തെലുങ്ക് സിനിമാ താരം പവൻ കല്യാണിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഒജി'യുടെ ടിക്കറ്റ് നിരക്ക് വർധനവിനെതിരേ തെലങ്കാന ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സിനിമ ടിക്കറ്റിന് 800 രൂപ ഈടാക്കുന്നതുകൊണ്ട് പൊതുജനങ്ങൾക്ക് എന്താണ് പ്രയോജനം എന്ന് ഹൈക്കോടതി ചോദിച്ചു. പൊതുജനങ്ങളുടെ അനുമതി വാങ്ങിയിട്ടാണോ ഇത്തരത്തിലുള്ള വൻ ബജറ്റ് സിനിമകൾ നിർമിക്കുന്നത് എന്നാണ് ബെഞ്ചിന്‍റെ ചോദ്യം.
ഒരു നിർമാതാവ് നൂറു കോടി ചെലവാക്കുന്നത് കൊണ്ടു മാത്രം ജനങ്ങൾ സിനിമ കാണാൻ നിർബന്ധിതരാകേണ്ട സാഹചര്യമില്ല. സർക്കാർ എന്തിന് ഇത്തരം നീക്കങ്ങൾക്ക് പിന്തുണ നൽകണമെന്നതിനു കാരണം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകൻ ബർൾ മല്ലേശയാണ് ടിക്കറ്റ് നിരക്ക് വർധനവിനെതിരേ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഒക്‌റ്റോബർ 4 വരെ സർക്കാർ ഉത്തരവിന്‍റെ പ്രാബല്യം കോടതി സ്റ്റേ ചെയ്തിരുന്നു. നിർമാതാക്കളായ ഡിവിവി എന്‍റർടെയ്ൻമെന്‍റ്സ് ഇതിനിടെ കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
ഒക്‌റ്റോബർ 4ന് സ്റ്റേയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഹർജിക്ക് പ്രസക്തിയില്ലെന്നാണ് അഭിഭാഷകൻ അവിനാശ് ദേശായിയുടെ വാദം. ഹർജിക്കാരന് ചെലവായ നൂറു രൂപ നിർമാതാക്കൾ നൽകാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.