"ഇരവഴിഞ്ഞിപുഴ അറബിക്കടലിനുള്ളതാണെങ്കിൽ ബീഫും പൊറോട്ടയും മലയാളികൾക്കുള്ളതാണ്": കേരള സ്റ്റോറിക്ക് ട്രോളോട് ട്രോൾ
കേരള സ്റ്റോറി 2 ന്‍റെ ട്രെയിലർ പുറത്തിറങ്ങിതിനു പിന്നാലെ വലിയ വിമർശനങ്ങൾക്കാണ് തിരികൊളുത്തിയത്. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്ക്ക് താഴെ കമന്‍റുമായി മലയാളികളുടെ ഒരു വൻനിരതന്നെ കാണാം. ഒന്നാം ഭാഗത്തിലേത് പോലെ തന്നെ കേരളത്തെ അപമാനിക്കുന്നതാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗവും. ട്രെയിലറിലെ ഒരു പ്രത്യേക ഭാഗം വലിയ ട്രോളുകൾക്ക് വഴിവച്ചു.
മലയാളി പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ഇത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണെന്ന് ഈ രംഗത്ത് കഥാപാത്രം പറയുന്നുണ്ട്. ഇത്തരം രംഗങ്ങളുണ്ടെങ്കിൽ അറിയിക്കണം. നിർബന്ധിക്കാതെ കഴിക്കാൻ റെഡിയാണെന്നാണ് കമന്‍റുകളിലധികവും. ബീഫ് തന്നെ ആയതുകൊണ്ടാവും, 2 പൊറോട്ടയോ പഴംപൊരിയോ ഒക്കെ കൂടെ ഉണ്ടെങ്കിൽ നിർബന്ധിക്കേണ്ടി വരില്ല, ഇന്ത്യയിൽ 2 കേരളമുണ്ടോ, കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന സ്ഥലത്തെക്കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കണേ, ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം, ഞങ്ങൾ മലയാളികളാരും ഹിന്ദി സംസാരിക്കാറില്ല, ഇരവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ ബീഫും പൊറോട്ടയും അത് നമ്മൾ മലയാളികൾക്കുള്ളതാണ്, ഇങ്ങനെ നീളുന്നു പരിഹാസങ്ങൾ. പ്രമുഖരടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ചിത്രത്തിലെ ഈ രംഗം കണ്ടപ്പോൾ അമ്മ പണ്ട് കഫ്സിറപ്പ് തരുന്നതാണ് തനിക്ക് ഓർമ വന്നതെന്ന് വ്ലോഗറായ ലക്ഷ്മി മിഥുൻ പ്രതികരിച്ചു. താൻ ബീഫും പോർക്കുമെല്ലാം കഴിക്കുമെന്നും ഫ്രീ ആയി ബീഫ് വായിൽ വച്ച് തരുന്ന സ്ഥലം ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയണേ എന്നും ലക്ഷ്മി പ്രതികരിക്കുന്നു. നാഷണൽ അവാർഡ് കിട്ടേണ്ടതല്ലേ, കുറച്ചുകൂടി വൃത്തിക്ക് സിനിമ എടുക്കാമായിരുന്നു, ആ കുട്ടിക്ക് ബീഫ് കൊടുത്തപ്പോൾ കൂടെ പഴം പൊരിയോ പൊറോട്ടയോ കൂടി കൊടുക്കാമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.