ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ പ്രവർത്തകർക്ക് നിർദേശം. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരുതരം ചോദ്യങ്ങളോടും സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രതികരിക്കരുതെന്നാണ് കർശന നിർദേശം. വിജയ്‌യെ പ്രതിരോധിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
പാർട്ടി ആസ്ഥാനത്തു നിന്നും അനുമതി ലഭിക്കാതെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്നും ടിവികെ പുറത്തിറക്കിയ സർക്കുലറിൽ പരാമർശിക്കുന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദാണ് സർക്കുലർ പുറത്തിറക്കിയത്.
25 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയ് നടിയുമായി ഇടയ്ക്കിടെ വിദേശയാത്രകൾ നടത്താറുണ്ടെന്നും നടി ഈ ചിത്രങ്ങൾ തുടർച്ചയായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.അതു കൊണ്ട് തന്‍റെ മക്കൾ അവരുടെ സുഹൃത്തുക്കളുടെയിടയിൽ അപമാനിതരാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.