ഓസ്‌കർ എൻട്രിയായ 'ഹിന്ദി' ചിത്രം; പക്ഷേ, ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്!!
2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്‍റെ ഔദ്യോഗിക എൻട്രിയിൽ ഇടം നേടിയ 'സന്തോഷ്' എന്ന ഹിന്ദി സിനിമയ്ക്ക് ഇന്ത്യയിൽ തിയെറ്റർ റിലീസിനു വിലക്ക്. അന്തരാഷ്ട്രതലത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയെറ്ററുകളിൽ റിലീസ് ചെയ്യാൻ അനുമതി നൽകാൻ സിബിഎഫ്‌സി (Central Board of Film Certification) പ്രദര്‍ശന സര്‍ട്ടിഫിക്കറ്റ് നിരസിച്ചതായാണ് റിപ്പോർട്ട്.
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ഈ ചിത്രം, മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷനും, ചിത്രത്തിലെ അഭിനയത്തിന് പ്രധാന നായിക ഷഹാന ഗോസ്വാമി ഏഷ്യൻ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായികയായ സന്ധ്യ സുരിയുടെ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയത്. പുതുതായി പൊലീസ് സേനയിൽ ചേര്‍ന്ന് അടുത്തിടെ വിധവയാക്കപ്പെട്ട ഒരു പൊലീസ് കോൺസ്റ്റബിൾ, ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്നതാണ് പ്രമേയം. സ്ത്രീവിരുദ്ധത, ജാതി അക്രമം, പൊലീസ് ക്രൂരത, ഇസ്ലാമോഫോബിയ, ലൈംഗിക അതിക്രമം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു.
അതേസമയം, ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് തനിക്ക് വളരെ പ്രധാനമായിരുന്നതിനാൽ സിബിഎഫ്‌സിയുടെ ഈ തീരുമാനം "നിരാശജനകവും ഹൃദയഭേദകവുമാണ്" എന്നാണ് ചിത്രത്തിന്‍റെ സംവിധായിക സന്ധ്യ സുരി വിശേഷിപ്പിച്ചത്.
സിനിമ റിലീസ് ചെയ്യുന്നതിനായി സെൻസർ ബോർഡ് മാറ്റങ്ങളുടെ ഒരു പട്ടിക തന്നെ നൽകിയിരുന്നവെങ്കിലും അത് സിനിമയിൽ വളരെയധികം മാറ്റങ്ങൾ വരുത്തുമെന്ന് മനസിലാക്കിയതിനാൽ ആ കട്ടുകളോട് യോജിക്കാനായില്ലെന്ന് സന്തോഷിന്‍റെ നായികയായ ഷഹാന ഗോസ്വാമി വ്യക്തമാക്കി. ഇതേസമയം, പ്രദര്‍ശന സര്‍ട്ടിഫിക്കറ്റ് നിരസിച്ചതിനാല്‍ സിനിമാ നിർമാതാക്കൾക്ക് കോടതിയെ സമീപിക്കാനും ഇടയുണ്ട് എന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.