ചിന്മയി, വേടനും തമിഴ്നാട് മന്ത്രിയും
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയെ റാപ്പർ വേടൻ സന്ദർശിച്ചതിനു പിന്നാലെ കുറിപ്പുമായി ഗായിക ചിന്മയി. ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാരോട് മുൻ സർക്കാരുകൾ കാണിച്ച സമീപനം വിജയ് സർക്കാർ കാണിക്കരുതെന്നാണ് ചിന്മയി കുറിച്ചത്. വേടൻ ലൈംഗിക ആരോപണം നേരിടുന്ന ആളാണെന്ന് അറിയാതെ വേടനൊപ്പം ഒരു പ്രൊജക്ട് പ്രഖ്യാപിച്ചെന്നും അത് അറിഞ്ഞപ്പോൾ പിന്മാറിയെന്നും ഗായിക കുറിച്ചു.
ചൊവ്വാഴ്ചയാണ് വേടൻ മന്ത്രിയ സന്ദർശിച്ചത്. ഇതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ചിന്മയി എത്തിയത്. കോവിഡ് സമയത്താണ് വേടനുമായി ചേർന്ന് ചിന്മയി പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നത്. എന്നാൽ ആ സമയത്ത് തനിക്ക് വേടന് എതിരായ ലൈംഗിക ആരോപണത്തേക്കുറിച്ച് അറിയില്ലായിരുന്നു. മലയാളത്തിൽ നിന്നുള്ള ഒരു ക്ലബ്‌ഹൗസ് പരിപാടിയിൽ ഒരു സ്ത്രീയാണ് തന്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവന്നത് എന്നാണ് ചിന്മയി വ്യക്തമാക്കിയത്. പിന്നാലെ ആ പ്രൊജക്റ്റിൽ നിന്ന് പിന്മാറിയെന്നും ഗായിക പറയുന്നു. തന്റെ ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമാണ് ഇതിലൂടെയുണ്ടായതെന്നും കൂട്ടിച്ചേർത്തു.
ശബ്ദമില്ലാത്തവർക്കായി ശബ്ദിക്കുന്ന വേടനെപ്പോലുള്ളവർ സ്ത്രീകൾക്കെതിരേ നടത്തുന്ന അതിക്രമങ്ങളേക്കുറിച്ച് രൂക്ഷ ഭാഷയിലാണ് ചിന്മയി പ്രതികരിച്ചത്. സാമൂഹിക പ്രവർത്തനം സ്ത്രീകളുടെ കൺസെന്റിനെ ലംഘിക്കാനുള്ള ഒരു മുഖംമൂടിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് സ്വീകാര്യമല്ല. സ്ത്രീകൾ വേടനെപ്പോലുള്ള പുരുഷന്മാരെ പേരെടുത്ത് പരാമർശിക്കുമ്പോൾ യാതൊരു പിന്തുണയും ലഭിക്കുന്നില്ല. പുരുഷനെ ഒരു ‘ഹീറോ’ ആയും ‘നേതാവ്’ ആയും കണക്കാക്കുന്ന സമൂഹത്തിൽ അവർ ഒറ്റപ്പെടുകയാണ്. സ്ത്രീകൾ അവരുടെ ‘നല്ല സ്ത്രീ’ പട്ടത്തിനുവേണ്ടി എല്ലാ അതിക്രമങ്ങളും സഹിക്കണം. ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദങ്ങളായി സ്വയം ചിത്രീകരിച്ച ഈ പുരുഷന്മാരിൽ ചിലർ, ആക്രമണകാരികളായി തുടരുകയാണ്. മതി, മതി’- ചിന്മയി കുറിച്ചു.