കരോലിന ക്രിസ്റ്റാക്
(Instagram/@carolina.mariie)
ബാലിയിലെ ഒരു ഹോട്ടൽ മുറിയിൽ ഇരുപത്തേഴുകാരി പട്ടിണി കിടന്നു മരിച്ചു. കരോലിന ക്രിസ്റ്റാക് എന്ന യുവതിയാണ് അന്ധമായ ഫ്രൂട്ടേറിയൻ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് പോഷകാഹാരക്കുറവു മൂലം മരണത്തിനു കീഴടങ്ങിയത്. മരണ സമയത്ത് അവളുടെ ഭാരം വെറും ഇരുപത്തിരണ്ടു കിലോ മാത്രമായിരുന്നു. കൃത്യമായ ഭക്ഷണം വേണ്ട സമത്ത് നാളുകളായി ലഭിക്കാതെ വന്നതിനാൽ ശരീരം തളർന്നു.
ആരോഗ്യം വഷളായി. നഖങ്ങൾ മഞ്ഞ നിറമായി. പല്ലുകൾ അഴുകിത്തുടങ്ങി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവൾ താമസിച്ച ഹോട്ടലിലെ ജീവനക്കാരും അവളോട് പലതവണ വൈദ്യ സഹായം തേടാൻ അഭ്യർഥിച്ചെങ്കിലും കരോലിന കൂട്ടാക്കിയില്ല. മരണ സമയത്ത് കരോലിനയ്ക്ക് ഓസ്റ്റിയോ പെറോസിസ്, ആൽബുമിൻ കുറവ് എന്നിവ ഉണ്ടായിരുന്നു. ഇവ രണ്ടും ദീർഘകാല പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൗമാരകാലത്ത് അനോറെക്സിയ എന്ന രോഗാവസ്ഥയാൽ ക്ലേശിച്ചിരുന്ന കരോലിന യുകെയിലെ തന്‍റെ പഠനകാലത്ത് യോഗയിലും സസ്യാഹാരത്തിലും ആകൃഷ്ടയായി. ഇത് ഒടുവിൽ അവളെ പഴവർഗങ്ങൾ അടങ്ങിയ സസ്യാഹാരം കഴിക്കുന്നതിലേയ്ക്കു നയിച്ചു. ഏതാണ്ടു പൂർണമായും അസംസ്കൃത പഴങ്ങളെ ആശ്രയിക്കുന്ന നിയന്ത്രിത ഭക്ഷണക്രമമാണ് അവൾ സ്വീകരിച്ചത്. ഈ തീവ്രമായ ഭക്ഷണക്രമമാണ് ഇരുപത്തേഴു കാരിയുടെ ജീവനെടുത്തത്.