പെരുമ്പാമ്പിന്‍റെ താടിയെല്ലിൽ കാൻസർ; ഇലക്‌ട്രോ കീമോതെറാപ്പിയിലൂടെ രോഗശമനം
ലണ്ടൻ: കാൻസർ ബാധിച്ച പെരുമ്പാമ്പിന് ഇലക്‌ട്രോ കീമോ തെറാപ്പിയിലൂടെ രോഗശാന്തി. ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിലുള്ള ജോഡി ഫോസ്റ്റർ എന്ന പാമ്പിനാണ് ലോകത്താദ്യമായി മനുഷ്യർക്കു നൽകുന്ന ചികിത്സ നൽകി രോഗം മാറ്റിയിരിക്കുന്നത്. 4.5 മീറ്റർ നീളമുള്ള ഫോസ്റ്ററിന് 50 കിലോഗ്രാമോളം ഭാരമുണ്ട്. 23 വയസുള്ള ഫോസ്റ്റർ കുറച്ചുകാലമായി ഭക്ഷണം കഴിക്കുന്നതിൽ വിമുഖത കാണിച്ചു തുടങ്ങിയതോടെയാണ് മൃഗശാലയിലെ ജീവനക്കാർ ശ്രദ്ധിച്ചു തുടങ്ങിയത്. പരിശോധനയിൽ താടിയിൽ ഒരു മാലിഗ്നന്‍റ് ട്യൂമർ കണ്ടെത്തി.
ശസ്ത്രക്രിയയിലൂടെ ഇതു നീക്കം ചെയ്തുവെങ്കിലും പൂർണമായും പരിഹാരം കാണാൻ ആയില്ല. കാൻസർ താടിയെല്ലിലേക്ക് പടർന്നതായി കണ്ടെത്തിയതോടെയാണ് ഇലക്‌ട്രോ കീമോ തെറാപ്പി നൽകിയത്. ചികിത്സയ്ക്കൊടുവിൽ ഇപ്പോൾ ഫോസ്റ്റർ സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയെന്ന് ജീവനക്കാർ പറയുന്നു.
താടിയെല്ലിലേക്ക് ക്യാൻസർ പകർന്നുവെന്ന് ഉറപ്പായതോടെ ഇനി ശസ്ത്രക്രിയ കൊണ്ട് മാത്രം കാര്യമില്ലെന്ന് വ്യക്തമായെന്ന് വെറ്ററിനറി ഓഫിസർ അയാൻ ആഷ്പോൾ പറയുന്നു. ട്യൂമർ കാരണം ഫോസ്റ്ററിന് ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ അവളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നുവെന്ന് ജീവനക്കാർ പറയുന്നു. ഫോസ്റ്ററിന് അനസ്തേഷ്യ നൽകി മയക്കിയ ശേഷം 90 മിനിറ്റ് നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ രോഗം ബാധിച്ച ഭാഗങ്ങളെല്ലാം നീക്കം ചെയ്തു. ക്യാൻസർ പടരാതിരിക്കാൻ ഇലക്‌ട്രോ കീമോ തെറാപ്പിയും ചെയ്തു.