Representative image
മകൾക്ക് രുചിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റിക്കു സമീപം ഭക്ഷണശാല തുറന്ന് അച്ഛൻ. വടക്കൻ ചൈനയിൽ നിന്നുള്ള പിതൃസ്നേഹത്തിന്‍റെ കഥയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദിവസവും 900 കിലോമീറ്ററോളം സഞ്ചരിച്ചാണിയാൾ മകളുടെ യൂണിവേഴ്സിറ്റിക്കരികിൽ കട തുറക്കുന്നത്.
സിപിങ്ങിലെ ജിലിൻ നോർമൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനി ലി ബിഗ്ഡിയുടെ പിതാവാണ് മകൾക്കു വേണ്ടി യൂണിവേഴ്സിറ്റിക്കരികിൽ ഭക്ഷണ ശാല തുടങ്ങിയത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലിയുടെ മാതാവ് കുറച്ചു വർഷങ്ങൾക്കു മുൻപ് ലുക്കീമിയ ബാധിച്ച് മരിച്ചു. പിന്നീട് പിതാവാണ് ലിയുടെ പഠനത്തിൽ സഹായിച്ചിരുന്നത്.
ഒന്നാം വർഷ പഠനകാലം മുഴുവൻ മകൾ യൂണിവേഴ്സിറ്റി കാന്‍റീലിനെ രുചിയില്ലാത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷണത്തെക്കുറിച്ച് പരാതി പറയുക പതിവായിരുന്നു. ഇതോടെയാണ് ലിയുടെ പിതാവ് ടിയാൻജിനിലെ ബാർബിക്യു റസ്റ്ററന്‍റിലെ ജോലി രാജി വച്ചത്. തെക്കൻ ചൈനയിലെ ഭക്ഷണശൈലിയെക്കുറിച്ച് പഠിച്ചെടുത്ത ശേഷം യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ തന്നെ ഒരു കടമുറി വാടകയ്ക്കെടുത്ത് ഭക്ഷണശാല ആരംഭിച്ചു. ദിവസവും 900 കിലോമീറ്റർ സഞ്ചരിച്ചാണ് ഇയാൾ കടയിലെത്തുന്നത്.
ഒക്റ്റോബർ പാതിയോടെ ആരംഭിച്ച കട ഇപ്പോൾ വളരെ പ്രശസ്തമാണ്. തുടക്കത്തിൽ വെറും 7 ഭക്ഷണപ്പൊതികൾ മാത്രമാണ് വിറ്റിരുന്നത്. ട്യൂഷനിലൂടെ ലി ദിവസവും 70 യുവാൻ വരെ സമ്പാദിച്ചിരുന്നു. അതിനേക്കാൾ കുറവായിരുന്നു ഭക്ഷണശാലയിലെ വരുമാനം. ഇതേക്കുറിച്ച് സ്കൂൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ലി കുറിപ്പ് പങ്കു വച്ചതോടെയാണ് കൂടുതൽ പേർ കടയിലേക്ക് എത്താൻ തുടങ്ങിയത്.
പലരും ആവശ്യമില്ലെങ്കിൽ പോലും ഭക്ഷണം വാങ്ങി സഹായിക്കാറുണ്ടെന്ന് ലി പറയുന്നു.