സേജൽ പവാർ, പ്രണീത് മോറെ
കൊമേഡിയൻ പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ ഒരാൾ നടത്തിയ 370 രൂപ ബിരിയാണി പരാമർശം വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ഇതാ പരിപാടിക്കിടെ വനിത ഡോക്ടർ നടത്തിയ പരാമർശം മറ്റൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാർ ആണ് പുരുഷന്മാരുടെ മൃതദേഹങ്ങളേക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.
പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സേജലിന് എതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. മരണപ്പെട്ട വ്യക്തികളുടെ ശരീരത്തോട് കാണിക്കേണ്ട മാന്യതയും ഡോക്ടർമാർ കാത്തുസൂക്ഷിക്കേണ്ട പ്രൊഫഷണലിസവും ഇവർ പൂർണ്ണമായും ലംഘിച്ചുവെന്ന് മെഡിക്കൽ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർ വിമർശനമുയർത്തി. വിനോദത്തിന് വേണ്ടി മൃതദേഹങ്ങളെ ഇത്തരത്തിൽ അധിക്ഷേപിച്ച ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
പിന്നാലെയാണ് ക്ഷമാപണവുമായി സേജൽ രംഗത്തെത്തി. കോമഡി ഷോയിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ആവേശത്തിൽ ചിന്താശൂന്യമായി സംസാരിച്ചുപോയതാണെന്നായിരുന്നു സേജലിന്റെ വിശദീകരണം. ഒരു മെഡിക്കൽ വിദ്യാർഥിയോ പ്രൊഫഷണലോ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് താൻ ചെയ്തത്. വിനോദത്തിന് വേണ്ടിയാണെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.