ആറ് മാസം മുതൽ കുഞ്ഞുങ്ങൾക്ക് മുട്ട നൽകിത്തുടങ്ങണം; അലർജി സാധ്യത കുറയുമെന്ന് പഠനം
മുട്ടയും മറ്റ് അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും കുഞ്ഞുങ്ങൾക്ക് വൈകി മാത്രമേ കൊടുക്കാവൂ എന്നാണ് പലപ്പോഴും പറയാറുള്ളത്. പ്രത്യേകിച്ച് കുടുംബത്തിലുള്ളവർക്ക് അലർജി ഹിസ്റ്ററി ഉള്ളപ്പോൾ. നവജാത ശിശുക്കൾക്ക് ഇത്തരത്തിൽ വൈകി ഇത്തരം ഭക്ഷണങ്ങൾ നൽകുന്നത് ഭാവിയിൽ അലർജി വരാനുള്ള സാധ്യത കുറയ്ക്കും എന്നാണ് ഡോക്‌ടർമാർ വിശ്വസിക്കുന്നത്. എന്നാൽ ഈ വിശ്വാസം തെറ്റായിരിക്കാം എന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.
ജെഎഎംഎ പീഡിയാട്രിക്കിൽ പബ്ലിഷ് ചെയ്ത പഠനത്തിൽ പറയുന്നത്. നവജാതശിശുക്കൾ ആറ് മാസം മുതൽ എട്ട് മാസം വരെ പ്രായമാകുമ്പോൾ മുതൽ മുട്ട കൊടുത്താൽ മുട്ടയോടുള്ള അലർജി കുറയ്ക്കാനാവും എന്നാണ്. അലർജിയുണ്ടാകുന്ന ഭക്ഷണങ്ങൾ കുട്ടിയ്ക്ക് നേരത്തെ കൊടുത്തു തുടങ്ങിയതോടെ അലർജിയുണ്ടാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഓസ്ട്രേലിയയിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്ക് നേരത്തെ മുതൽ മുട്ട കൊടുക്കാൻ തുടങ്ങിയതോടെ മുഴുവൻ ജനസംഖ്യയിലും അലർജി തടയാനായി എന്നാണ് പഠനത്തിൽ പറയുന്നത്.
അലർജിയുള്ള ഭക്ഷണം നേരത്തെ കഴിക്കുന്നതോടെ അലർജിയെ പ്രതിരോധിക്കാനുള്ള ശേഷി ഇമ്യൂൺ സിസ്റ്റം ആർജിക്കുന്നു. ആറ് മാസം മുതൽ കുട്ടികൾക്ക് മുട്ട കൊടുക്കാൻ പറഞ്ഞതോടെ അലർജിവരുന്നവരുടെ എണ്ണത്തിൽ 17 ശതമാനത്തിന്‍റെ കുറവ് വരാൻ കാരണമായി. പെട്ടെന്ന് ഫുഡ് അലർജി വരാൻ സാധ്യതയുള്ള എക്സിമ ബാധിതരായ കുട്ടികളിൽ പോലും വലിയ മാറ്റമുണ്ടായി എന്നാണ് പഠനത്തിൽ പറയുന്നത്. എക്സിമ ബാധിച്ച കുട്ടികളിലെ അലർജിയുണ്ടാകാനുള്ള സാധ്യത 17 ശതമാനമാനത്തിന്‍റെ കുറവാണുണ്ടായത്.
നവജാത ശിശുക്കളായിരിക്കുമ്പോൾ ഇമ്യൂൺ സിസ്റ്റം വളരെ പെട്ടെന്നാണ് മെച്ചപ്പെടുന്നത്. ഈ സമയത്ത് അലർജിയുണ്ടാകാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ അവർക്ക് കൊടുക്കുന്നതിലൂടെ ഈ ഭക്ഷണം ദോഷമല്ല എന്ന് ശരീരം മനസിലാക്കും. ഇതിലൂടെ ഭക്ഷണങ്ങളുടെ അലർജി ഒഴുവാക്കാനാവും.