മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ? പരിശോധിക്കുമെന്ന് കർണാടക സർക്കാർ
ബെൽഗാവി: മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായതിനു പിന്നാലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് കർണാടക. പ്രത്യേക ബ്രാൻഡിലുള്ള മുട്ടകളിൽ ജീനോടോക്സിക് പദാർഥങ്ങൾ ഉണ്ടെന്നാണ് പ്രചരിക്കപ്പെടുന്നത്. ഇതേ തുടർന്ന് മുട്ടകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. പരിശോധന ഫലം അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക.
കോൺഗ്രസ് എംഎൽസി രമേഷ് ബാബു നിയമസഭയിലെ ശൂന്യവേളയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. അഭ്യൂഹങ്ങളെ പ്രതി ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള നൈട്രോഫ്യുരാൻ, നൈട്രോമിഡാസോൾ എന്നിവയുടെ സാനിധ്യം മുട്ടകളിൽ കണ്ടെത്തിയെന്നാണ് പ്രചരിക്കപ്പെടുന്നത്. പിടക്കോഴികളെ ബാക്റ്റീരിയകൾ ബാധിക്കാതിരിക്കാനും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്നതിനുമായി ഫാമുകളിൽ ഈ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ആരോപണമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം പുറത്തു വരും.