ഗംഗാസമതലത്തിൽ ഹെവി മെറ്റൽ മലിനീകരണം.
freepik.com
പറ്റ്‌ന: ബിഹാറിലെ ആറ് ജില്ലകളിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്‍റെ സാന്നിധ്യമെന്ന് പഠന റിപ്പോർട്ട്. ജനിച്ച് കഴിഞ്ഞുള്ള ആദ്യ മാസങ്ങളില്‍ മുലപ്പാല്‍ മാത്രം ആശ്രയിക്കുന്ന ശിശുക്കള്‍ക്ക് ഇത് ആരോഗ്യപരമായ അപകടസാധ്യത ഉയര്‍ത്തുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തി.
'സയന്‍റിഫിക് റിപ്പോര്‍ട്ട്‌സ്' പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ഗംഗാ സമതലങ്ങളില്‍ കഴിയുന്നവരുടെ മുലപ്പാലില്‍ യുറേനിയം കലര്‍ന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ആദ്യ ആധികാരിക വിലയിരുത്തല്‍ കൂടിയാണ്. ആര്‍സെനിക്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ വിഷാംശത്തിനു പേരുകേട്ട ഒരു പ്രദേശമാണു ഗംഗാ സമതലം.
ഭോജ്പുര്‍, സമസ്തിപുര്‍, ബെഗുസാരായ്, ഖഗരിയ, കതിഹാര്‍, നളന്ദ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 17നും 35നും ഇടയില്‍ പ്രായമുള്ള 40 മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാല്‍ സാമ്പിളുകള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. മഹാവീര്‍ കാന്‍സര്‍ സന്‍സ്ഥാന്‍ & റിസര്‍ച്ച് സെന്റര്‍ (പറ്റ്‌ന), ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, എന്‍ഐപിഇആര്‍-ഹാജിപൂര്‍, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് പഠനം നടത്തിയത്.
സാമ്പിളുകള്‍ അനുസരിച്ച് സാന്ദ്രത വ്യത്യാസപ്പെട്ടിരുന്നെങ്കിലും, ഓരോരുത്തരുടെയും മുലപ്പാലിലും കണ്ടെത്താവുന്ന യുറേനിയം (യു-238) സാന്നിധ്യമുണ്ടായിരുന്നു. മുലപ്പാലില്‍ യുറേനിയത്തിന്‍റെ അപകടകരമല്ലാത്ത പരിധി ഇതുവരെ ഒരു അന്താരാഷ്ട്ര സ്ഥാപനവും നിർണയിച്ചിട്ടില്ലെങ്കിലും, ശിശുക്കളുടെ ഭക്ഷണ സ്രോതസുകളില്‍ ഏതെങ്കിലും റേഡിയോ ആക്റ്റീവ് ഹെവി മെറ്റലിന്‍റെ സാന്നിധ്യം ആരോഗ്യപരമായ ആശങ്കയായി കണക്കാക്കപ്പെടുന്നു.
ആശങ്കാജനകമായ കണ്ടെത്തലുകള്‍ ഉണ്ടെങ്കിലും, മുലയൂട്ടലില്‍ നിന്നുള്ള പെട്ടെന്ന് ആരും പിന്മാറരുതെന്നു പഠനം ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിന് മുലയൂട്ടല്‍ ഏറ്റവും നല്ല രീതിയാണെന്നും, ക്ലിനിക്കല്‍ സൂചനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ മുലയൂട്ടല്‍ നിര്‍ത്തലാക്കാവൂ എന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.